സ്ഥാനക്കയറ്റം; രാജു നാരായണസ്വാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നല്‍കാത്തത് ചോദ്യം ചെയ്ത് സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, കേരള കേഡറിലെ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.

1991 ബാച്ച് കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി നിലവില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥനാണ്. സര്‍വ്വീസില്‍ മുപ്പത് വര്‍ഷം പൂര്‍ത്തിയായതിനാല്‍ തനിക്ക് ചീഫ് സെക്രട്ടറി ഗ്രേഡിയിലേക്കുള്ള സ്ഥാന കയറ്റത്തിന് അര്‍ഹത ഉണ്ടെന്നാണ് രാജു നാരായണ സ്വാമിയുടെ വാദം. തനിക്ക് സ്ഥാനക്കയറ്റം നല്‍കാതെ അതേ ബാച്ചിലുള്ള ജൂനിയര്‍ ആയവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി ഗ്രേഡിലേക്കുള്ള സ്ഥാനക്കയറ്റം തീരുമാനിക്കുന്നത് സ്‌ക്രീനിങ് കമ്മിറ്റിയാണ്. ഈ കമ്മിറ്റിയ്ക്ക് മുമ്പാകെ 90 ശതമാനം എങ്കിലും ആനുവല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (ACR ) ഹാജരാക്കേണ്ടതാണ്. എന്നാല്‍ രാജു നാരായണ സ്വാമിയുടെ 90 ശതമാനം പുതുക്കിയ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് കമ്മിറ്റിയ്ക്ക് ലഭിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ലഭ്യമായ രേഖകള്‍ പരിശോധിച്ച് സ്വാമിയുടെ സ്ഥാനക്കയറ്റം കമ്മിറ്റി നിരാകരിക്കുകയായിരുന്നു. സ്‌ക്രീനിങ് കമ്മിറ്റി തീരുമാനത്തിനെതിരേ രാജു നാരായണ സ്വാമി നല്‍കിയ നിവേദനം സംസ്ഥാന മന്ത്രിസഭയും തള്ളിയിരുന്നു.

രാജു നാരായണ സ്വാമി നല്‍കിയ ഹര്‍ജിയില്‍ 1991 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥരായ എ ജയതിലക്, ഇഷിതാ റോയ് എന്നിവര്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു. സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷക ബീന മാധവന്‍ എന്നിവരാണ് രാജു നാരായണ സ്വാമിയ്ക്ക് വേണ്ടി ഹാജരായത്.

Top