ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ശുപാര്‍ശ ചെയ്യുന്നതു പരിഗണിക്കാന്‍ സുപ്രീംകോടതി കൊളീജിയം ഇന്ന് ചേരും. ജസ്റ്റീസ് ജോസഫിന്റെ നിയമനം തള്ളിക്കൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് നല്‍കിയ കത്തിലെ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നു വിശദമാക്കുന്ന രേഖകളും കണക്കുകളും യോഗം ഇന്ന് പരിഗണിക്കും.
കഴിഞ്ഞ രണ്ടിനു കൊളീജിയം ചേര്‍ന്നപ്പോഴുള്ള അജന്‍ഡ പരിഷ്‌കരിക്കണമെന്ന ആവശ്യത്തിനു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വഴങ്ങിയിരുന്നു. കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് വീണ്ടും അയക്കണമെന്ന് കൊളീജിയത്തിലെ ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, കുര്യന്‍ ജോസഫ്, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി ലോകുര്‍ എന്നിവര്‍ കത്തിലൂടെ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു.
ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന് ഏകകണ്ഠമായാണ് കഴിഞ്ഞ ജനുവരി പത്തിന് കൊളീജിയം തീരുമാനമെടുത്തത്. എന്നാല്‍, സീനിയോറിറ്റി അടക്കം കാരണങ്ങള്‍ പറഞ്ഞ് ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കുകയായിരുന്നു. ജസ്റ്റീസ് ജോസഫിനേക്കാള്‍ സീനിയറും യോഗ്യരുമായ വേറെ ചീഫ് ജസ്റ്റീസുമാര്‍ നിലവിലുണ്ടെന്നും കേരള ഹൈക്കോടതിക്ക് മതിയായ പ്രാതിനിധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കൊളീജിയം നല്‍കിയ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയത്.
ദേശീയ തലത്തിലുള്ള ജഡ്ജിമാരുടെ സീനിയോരിറ്റി പട്ടികയില്‍ കെ.എം. ജോസഫിന്റെ സ്ഥാനം 42 ആണെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇതിനെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര കോടതിയില്‍ ന്യായീകരിച്ചെങ്കിലും സര്‍ക്കാര്‍ ജുഡീഷറിയുടെ അധികാരങ്ങളില്‍ കൈകടത്തുന്നുവെന്ന നിലപാടാണ് കൊളീജിയത്തിലെ മറ്റ് ജഡ്ജിമാര്‍ക്കുള്ളത്. അതേസമയം, ജോസഫിനൊപ്പം ശുപാര്‍ശ ചെയ്ത ഇന്ദുമല്‍ഹോത്രയുടെ നിയമനം മാത്രം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ജോസഫിന്റെ നിയമനക്കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് കൊളീജിയത്തിനുളളത്. സുപ്രീംകോടതിയുടെ നിലനില്‍പ്പിന്റെയും അധികാരത്തിന്റെയും വിഷയമാണെന്ന വികാരമാണ് ജഡ്ജിമാര്‍ക്കിടയിലുളളത്. കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്താനുള്ള ശുപാര്‍ശയില്‍ കൊളീജിയം ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റീസ് കുര്യന്‍ ജോസഫ് വ്യക്തമാക്കിയിരുന്നു.