ഡൽഹി : കര്‍ഷക പ്രക്ഷോഭം പരിഹരിക്കാനുള്ള സുപ്രിംകോടതിയുടെ ഇടപെടല്‍ ഇന്നും തുടരും. സമരം ചെയ്യുന്ന കര്‍ഷക സംഘടനകള്‍ അറിയിക്കുന്ന നിലപാട് ആകും സുപ്രിംകോടതി ഇന്ന് പരിഗണിക്കുക. അതേസമയം, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ കാര്‍ഷിക നിയമങ്ങളില്‍ നിന്ന് ഒഴിവാക്കി സമരം അവസാനിപ്പിക്കണം എന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നതായും വിവരമുണ്ട്. സമരവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെ ഇടപെടല്‍ സര്‍ക്കാരിനെ സഹായിക്കാനുള്ള നീക്കമാണെന്ന് വിമര്‍ശിച്ച് പ്രശാന്ത് ഭൂഷന് അടക്കമുള്ളവര്‍ രംഗത്ത് എത്തി.
യഥാര്‍ത്ഥ കര്‍ഷക സംഘടനകളുമായി ഏത് സമയത്തും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് ക്യഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പ്രതികരിച്ചു.കര്‍ഷക സമരം അനന്തമായി നീളുന്നത് ദൈനംദിന ജീവിതത്തിന് വെല്ലുവിളിയാകുന്നു എന്ന ഹര്‍ജ്ജികളിലെ നടപടികള്‍ സുപ്രിം കോടതി ഇന്നും തുടരും. ചിഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കര്‍ഷക സംഘടനകളുടെ മറുപടി ആണ് ഇന്ന് പരിഗണിക്കുക. ചര്‍ച്ചയ്ക്കും പ്രശ്ന പരിഹാരത്തിനുമായി ഒരു സമിതിയെ നിയോഗിക്കും എന്ന നിലപാട് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്നലെ സ്വീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ അടക്കം ഇന്ന് കോടതി തുടര്‍നിലപാട് വ്യക്തമാക്കും.