ഭര്‍ത്താക്കന്മാരുടെ ജോലിയേക്കാള്‍ ഒട്ടും മൂല്യം കുറവല്ല ഭാര്യമാരുടെ വീട്ടുജോലി; സുപ്രീംകോടതി

ന്യൂഡല്‍ഹി: വീട്ടമ്മമാര്‍ ജോലി ചെയ്യുന്നില്ല, കുടുംബത്തിന്റെ സാമ്പത്തികമൂല്യം ഉയര്‍ത്തുന്നില്ല എന്ന ധാരണ കുഴപ്പംപിടിച്ചതാണെന്ന് സുപ്രീം കോടതി. ഭര്‍ത്താവിന്റെ ഓഫീസ് ജോലിയുടെ മൂല്യത്തെക്കാള്‍ ഒട്ടും കുറവല്ല ഭാര്യയുടെ വീട്ടുജോലിയെന്ന് സുപ്രീംകോടതി പറഞ്ഞു. വാഹനാപകടത്തില്‍ മരിച്ച വീട്ടമ്മയുടെ മക്കള്‍ക്കുളള നഷ്ടപരിഹാരം സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.

വീട്ടമ്മമാരുടെ കഠിനാധ്വാനത്തിനും ചെയ്യുന്ന ജോലിക്കും സാമ്പത്തിക മൂല്യം നിശ്ചയിക്കുന്നത് വളരെയധികം ബുദ്ധിമുട്ടാണെന്നും എന്നാല്‍ ആ ജോലിയുടെ പ്രാധാന്യം ഒട്ടും കുറയുന്നില്ലെന്ന് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. രാജ്യത്ത് 159.85 ദശലക്ഷത്തിനടുത്ത് സ്ത്രീകളാണ് വീട്ടുജോലികളില്‍ വ്യാപൃതരായിക്കുന്നതെന്ന് 2011ലെ സെന്‍സസ് ഉദ്ധരിച്ചുകൊണ്ട് ജസ്റ്റിസ് രമണ പറഞ്ഞു.

ഏപ്രിലിലാണ് വാഹനാപകടത്തില്‍ പൂനം-വിനോദ് ദമ്പതികള്‍ മരിക്കുന്നത്. മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിം ട്രിബ്യൂണല്‍ ദമ്പതികളുടെ മക്കള്‍ക്ക് 40.7 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയെങ്കിലും ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലിന്മേല്‍ ഡല്‍ഹി ഹൈക്കോടതി ഇത് 22 ലക്ഷം രൂപയായി കുറച്ചിരുന്നു. വാഹനാപകടത്തില്‍ മരിച്ച പൂനം വീട്ടമ്മയായതിനാല്‍ ഇവരുടെ വരുമാനം കുറച്ചുകാണിച്ചാണ് ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ച സുപ്രീംകോടതി നഷ്ടപരിഹാരത്തുക 33.2 ലക്ഷമായി ഉയര്‍ത്തി. മൂന്നംഗബെഞ്ച് ഐക്യകണ്‌ഠേനയാണ് തീരുമാനം കൈക്കൊണ്ടത്.

Top