യുപിയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനു വേണ്ടി മരം മുറിക്കാൻ കഴിയില്ലെന്നറിയിച്ച് സുപ്രീം കോടതി

ൽഹി: ശ്രീകൃഷ്ണന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ ഉത്തർപ്രദേശ് സർക്കാരിന് വെട്ടിമാറ്റാൻ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. മുറിച്ചതിനേക്കാൾ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വർഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി പറഞ്ഞു. ശ്രീകൃഷ്ണന്റെ പേരിൽ നിങ്ങൾക്ക് ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റാൻ കഴിയില്ലെന്നാണ് യുപി സർക്കാർ പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്.

മരങ്ങൾ ഓക്സിജൻ നൽകുന്നുവെന്നും അവയെ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൽ എന്നിവരങ്ങിയ ബഞ്ച് നിരീക്ഷിച്ചു. മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റർ പരിധിയിലെ റോഡുകൾ വീതികൂട്ടാൻ 2,940 മരങ്ങൾ വെട്ടിമാറ്റാൻ അനുമതി തേടിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിന് 138.41 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു.

Top