എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

തിരുവനന്തപുരം: എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു.

കേസ് പരിഗണിക്കുന്നത് ഒരു മാസം നീട്ടിവയ്ക്കണമെന്ന് അപേക്ഷ ലഭിച്ചതിനെതുടര്‍ന്നാണ് കേസ് മാറ്റിയത്.

കേസിലെ പ്രതികളായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരാണ് അപേക്ഷ നല്‍കിയിരുന്നത്.

കൂടുതല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ സമയം വേണമെന്ന് നാലാംപ്രതിയും കെ.എസ്.ഇ.ബി മുന്‍ ചീഫ് എന്‍ജിനീയറുമായ കസ്തൂരി രംഗ അയ്യരുടെ അഭിഭാഷകന്‍ അപേക്ഷയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍ ശിവദാസന്റെ അപേക്ഷ.

കഴിഞ്ഞ ഓഗസ്റ്റ് ഇരുപത്തിമൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജസെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയിന്‍റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

കസ്തൂരിരംഗഅയ്യര്‍, ആര്‍.ശിവദാസ്, വൈദ്യുതി ബോര്‍ഡ് അംഗം കെ.ജി.രാജശേഖരന്‍ നായര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഉത്തരവിട്ടിരുന്നു.

ഒരേ കേസിലെ പ്രതികളോട് വ്യത്യസ്ത സമീപനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടുപ്രതികള്‍ പരമോന്നതകോടതിയെ സമീപിച്ചത്.

Top