കൊച്ചി : മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്‍പര്യമില്ലെന്നും ഫ്‌ളാറ്റ് നിര്‍മാതാക്കളുമായി ഒത്തുകളിക്കുകയാണെന്നും സുപ്രീംകോടതിയ്ക്ക് പരിസ്ഥിതി സംഘടനയുടെ കത്ത്.
ഫ്‌ളാറ്റ് ഉടമകളെ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്നും കോടതിയുടെ അന്ത്യശാസനം ഒന്നുകൊണ്ടു മാത്രമാണ് നോട്ടിസ് നല്‍കാനെങ്കിലും സര്‍ക്കാര്‍ തയാറായതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തിരുവനന്തപുരം പേരൂര്‍ക്കട ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഗവേഷണ കൗണ്‍സിലാണ് സുപ്രീം കോടതിക്ക് കത്ത് നല്‍കിയത്. കത്ത് നാളെ പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചിട്ടുണ്ട്.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച്ചക്കകം പൊളിച്ചു നീക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാല്‍ കോടതി ഉത്തരവ് നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറ് പേജുള്ള സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും നടപടി തുടങ്ങിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഫ്‌ളാറ്റ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കി, പൊളിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണിയും ഹാജരാകും.