നീറ്റ് പിജി പരീക്ഷ മാറ്റില്ല; ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ഡല്‍ഹി: ഈ മാസം 21ന് നടത്താന്‍ നിശ്ചയിച്ചിട്ടുള്ള നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി.

നീറ്റ് പിജി കൗണ്‍സലിങ് നടന്നുകൊണ്ടിരിക്കുകയാണെന്നും 21ന് പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികള്‍ക്കു പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ഹര്‍ജിക്കാരുടെ വാദം തള്ളിയ കോടതി രണ്ടുലക്ഷത്തിലേറെ പേര്‍ പരീക്ഷയ്ക്കു ഹാജരാവുന്നുണ്ടെന്നും മാറ്റിവയ്ക്കുന്നത് അവര്‍ക്കു പ്രയാസമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയില്‍നിന്നു രാജ്യം കരകയറി വരുന്നതേയുള്ളൂ. ഈ സാഹചര്യത്തില്‍ പരീക്ഷാ ക്രമം കൃത്യമായി പാലിക്കുകയാണ് വേണ്ടത്. പരീക്ഷ നടത്താന്‍ വൈകുന്നത് റെസിഡന്റ് ഡോക്ടര്‍മാരുടെ ദൗര്‍ലഭ്യത്തിനു കാരണമാവും. ചികിത്സയെയും ഡോക്ടര്‍മാരുടെ ജോലിയേയും ബാധിക്കുമെന്നതിനാല്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം അനുവദിക്കാനാവില്ലെന്നു കോടതി പറഞ്ഞു.

Top