എൻഡോസൾഫാൻ ഇരകൾക്ക് ചികിൽസ ഉറപ്പാക്കാൻ സംസ്ഥാന സർക്കാറിന് സുപ്രീംകോടതി നിർദേശം

ദില്ലി: എൻഡോസൾഫാൻ ഇരകൾക്ക് പാലിയേറ്റീവ് ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രിം കോടതി നിർദേശം. സംസ്ഥാന സർക്കാറിനോട് ചികിത്സക്ക് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. സുപ്രീംകോടതി വിധി കേരളം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് എൻഡോസൾഫാൻ ഇരകളാണ് കോടതിയെ സമീപിച്ചത്.

എൻഡോസൾഫാൻ ദുരിതബാധിതരിൽ നഷ്ടപരിഹാരത്തിന് അർഹരായ 3,714 പേരുടെ പട്ടിക തയ്യാറായതായി കേരള സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിൽ 3,667 പേർക്ക് നഷ്ടപരിഹാരമായ 5 ലക്ഷം രൂപ നൽകാൻ അനുമതി നേരത്തെ നൽകിയെന്നും സർക്കാർ സുപ്രീം കോടതിയെ ബോധിപ്പിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ സമർപ്പിച്ച പുരോഗതി റിപ്പോർട്ടിലാണ് സംസ്ഥാന സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ഇതിനിടെ, എൻഡോസൾഫാൻ ബാധിതർക്ക് സഹായം ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറിക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. ജെബി മേത്തർ എം.പി.യുടെ പരാതിയിലാണ് നടപടി. കാസർകോട് എൻഡോസൾഫാൻ ദുരിതബാധിതയായ മകള കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് ജെബി പരാതി നൽകിയത്.

Top