കർണാടക മുസ്‌ലിം സംവരണ പ്രസ്താവന: അമിത് ഷാക്കെതിരെ സുപ്രീംകോടതി വിമർശനം

ന്യൂഡൽഹി : കർണാടകയിൽ മുസ്‍‌ലിം സംവരണം റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നാണ് ബിജെപിയുടെ താരപ്രചാരകൻ കൂടിയായ അമിത് ഷായെ കോടതി വിമർശിച്ചത്. അടുത്തിടെയാണ് കർണാടകയിൽ മുസ്‌ലിംകൾക്കുള്ള 4 ശതമാനം സംവരണം ബിജെപി സർക്കാർ റദ്ദാക്കിയത്.

ബസവരാജ് ബൊമ്മെ സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് കർണാടകയിലെ പ്രചാരണ റാലിയിൽ പ്രസംഗിച്ചതാണ് അമിത് ഷായ്ക്കു വിനയായത്. ‘‘മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ മുസ്‌ലിംകൾക്ക് കർണാടകത്തിൽ നൽകിയിരുന്ന 4 ശതമാനം ഒബിസി സംവരണം അവസാനിപ്പിച്ചു’’ എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പൊതുപ്രവർത്തകർ അഭിപ്രായപ്രകടനം നടത്തുമ്പോൾ ശ്രദ്ധിക്കണമെന്നും വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ബി.വി.നാഗരത്ന, അഹ്സാനുദ്ദീൻ അബ്ദുല്ല എന്നിവരടങ്ങിയ ബെഞ്ചാണ് അമിത് ഷായുടെ നടപടിയെ വിമർശിച്ചത്. ഇത്തരം പ്രസ്താവനകൾ അനുചിതമാണെന്നും കോടതി നടപടികളുടെ പരിശുദ്ധി പാലിക്കണമെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ അമിത് ഷാ പ്രസ്താവന നടത്തിയത് കോടതിയലക്ഷ്യമാണെന്ന്, സംവരണം റദ്ദാക്കിയതിനെതിരെ ഹർജി നൽകിയവർക്കു വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബെഞ്ചിന്റെ വിമർശനം.

ഇത്തരം പ്രതികരണത്തെപ്പറ്റി അറിയില്ലെന്നും അങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരായ നിലപാട് മാത്രമാണെന്നും കർണാടക സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കർണാടക സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മുസ്‌ലിം സംവരണം റദ്ദാക്കിയതിനെതിരായ ഹർജി പരിഗണിക്കുന്നതു സുപ്രീം കോടതി ജൂലൈയിലേക്ക് മാറ്റി. അതുവരെ ഉത്തരവ് നടപ്പാക്കില്ലെന്നു സംസ്ഥാന സർക്കാർ സുപ്രീം കോടതിക്ക് ഉറപ്പ് നൽകി.

Top