ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല’; ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ സുപ്രീം കോടതി

ഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പ് കേസില്‍ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. പ്രിസൈഡിംഗ് ഓഫീസര്‍ ക്രമക്കേട് നടത്തിയെന്ന് വ്യക്തം. ഇത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ല. പ്രിസൈഡിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി.

ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി എഎപി കൗണ്‍സിലര്‍ കുല്‍ദീപ് കുമാര്‍ (പരാജയപ്പെട്ട മേയര്‍ സ്ഥാനാര്‍ത്ഥി) സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച്. കോടതിയെ പോലും ഞെട്ടിക്കുന്ന നടപടിയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ നടന്നത്. ഇങ്ങനെയാണോ തെരഞ്ഞെടുപ്പ് നടത്തുന്നത്? ഇയാളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

കുമാറിന്റെ ഹര്‍ജിയില്‍ നോട്ടീസ് പുറപ്പെടുവിച്ച കോടതി, ഫെബ്രുവരി 7 ന് നിശ്ചയിച്ചിരുന്ന ചണ്ഡീഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തുടര്‍ന്നുള്ള യോഗം മാറ്റിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ബാലറ്റ് പേപ്പറുകളും വീഡിയോഗ്രാഫിയും മറ്റ് സാമഗ്രികളും ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ മുഴുവന്‍ രേഖകളും പഞ്ചാബ്-ഹരിയാന ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുഖേന സംരക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ജനുവരി 30-നാണ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ചണ്ഡീഗഢ് മേയര്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് സോങ്കര്‍ നാല് വോട്ടിന് വിജയിച്ചിരുന്നു.

Top