സ്വവര്‍ഗ വിവാഹം നഗരസങ്കല്പമല്ല; സ്വവര്‍ഗ്ഗ വിവാഹത്തില്‍ നാല് വിധികള്‍ ഉണ്ടെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഡല്‍ഹി: സ്വവര്‍ഗ്ഗ വിവാഹത്തില്‍ നിര്‍ണായക വിധിന്യായവുമായി സുപ്രീം കോടതി. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, പി എസ് നരസിംഹ എന്നിവടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ ആണ് വെവ്വേറെ വിധികള്‍ പ്രസ്താവിച്ചത്. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

എല്ലാ ജഡ്ജിമാര്‍ക്കും വിഷയത്തില്‍ ഒരേ അഭിപ്രായമില്ലെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. അതിനാല്‍ നാല് വിധികളാണ് ഹര്‍ജികളിലുള്ളതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നഗരങ്ങളില്‍ താമസിക്കുന്നവരെല്ലാം വരേണ്യരല്ല. വിവാഹം സ്ഥിരതയുള്ളതാണെന്ന് വാദിക്കാനാവില്ല. അത്തരം പ്രസ്താവനകള്‍ തെറ്റാണ്. ഇത് തുല്യതയുടെ കാര്യമാണ്.

സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നു. വിവാഹം സ്ഥിരവും മാറ്റമില്ലാത്തതുമായ വ്യവസ്ഥയല്ല. നിയമങ്ങള്‍ വഴി വിവാഹത്തില്‍ പരിഷ്‌കാരങ്ങള്‍ വന്നിട്ടുണ്ട്. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമാണ്. അത് തുല്യതക്കെതിരാണ്. എന്നാലത് റദ്ദാക്കുന്നില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റില്‍ മാറ്റം വേണോയെന്ന് പാര്‍ലമെന്റിന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

വ്യക്തിനിയമങ്ങളിലേക്ക് കടക്കുന്നില്ലെന്നും പ്രത്യേക വിവാഹ നിയമത്തിലെ വകുപ്പുകളില്‍ മാറ്റം വരുത്തി സ്വവര്‍ഗ്ഗ വിവാഹം അനുവദിക്കാന്‍ കഴിയുമോ എന്ന് മാത്രമാണ് പരിശോധിക്കുന്നതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കാതെ തന്നെ പങ്കാളികള്‍ക്ക് പല ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കമ്മിറ്റി നിയോഗിക്കാമെന്ന് വാദത്തിനിടെ കേന്ദ്രം അറിയിച്ചിരുന്നു. വിവാഹത്തിന് നിയമസാധുത നല്‍കുന്ന വിഷയം. പാര്‍ലമെന്റിന് വിടണമെന്നും കേന്ദ്രം വാദിച്ചിരുന്നു.

Top