ഫ്രാങ്ക്‌ളിന്‍ കേസ്; നിക്ഷേപകരുടെ സമ്മതം തേടാൻ ഉത്തരവിട്ട് സുപ്രീം കോടതി

ന്യൂഡൽഹിഃ ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ എഎംസിയോട് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിന് നിക്ഷേപകരുടെ യോഗം വിളിച്ച് സമ്മതം തേടാൻ ഉത്തരവിട്ട് സുപ്രീം കോടതി. ഒരാഴ്ചയാണ് അനുമതി തേടാൻ സുപ്രീം കോടതി അനുവദിച്ച സമയം. മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ നിക്ഷേപം പിന്‍വലിക്കാന്‍ അനുമതി നല്‍കില്ലെന്നും കോടതി വ്യക്തമാക്കി. നിക്ഷേപകരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയതിനെതിരെയുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിര്‍ദേശം.

ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകര്‍ക്ക് പണം തിരിച്ചു ലഭിക്കാത്തത് വലിയ പ്രശ്‌നമാണെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നാസര്‍, സഞ്ജീവ് ഖന്ന എന്നവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. അടുത്തയാഴ്ചയാണ് ഇനി വാദം കേള്‍ക്കുക. കഴിഞ്ഞ ഏപ്രില്‍ 23നാണ് ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ ഉയര്‍ന്ന ആദായം നല്‍കി വന്നിരുന്ന ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി പ്രഖ്യാപിച്ചത്. നിക്ഷേപകര്‍ വന്‍തോതില്‍ പണം തിരിച്ചെടുത്തിതിനെ തുടര്‍ന്നാണ് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവര്‍ത്തനം മരവിപ്പിച്ചത്. മൂന്നു ലക്ഷത്തിലധികം നിക്ഷേപകര്‍ 25,000 കോടി രൂപയിലധികമാണ് ഈ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. നവംബര്‍ അവസാനം വരെയുള്ള കണക്കുപ്രകാരം 11,576 കോടിരൂപയുടെ നിക്ഷേപം ഫണ്ടു കമ്പനിക്ക് തിരിച്ചടുക്കാനായിട്ടുണ്ട്.

Top