ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ക്ക്‌ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി.

രാഷ്ട്രീയ രംഗത്തെ കുറ്റാരോപണങ്ങളില്‍നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികള്‍ക്കെതിരായ കെട്ടിക്കിടക്കുന്ന കേസുകളില്‍ വേഗത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

2014ലെ കണക്കനുസരിച്ച് 1,581 കേസുകളാണ് എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. ഒരു വര്‍ഷംകൊണ്ട് ഇവയില്‍ എത്രയെണ്ണം തീര്‍പ്പാക്കിയെന്നത് സംബന്ധിച്ച് അറിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായുള്ള കേസുകള്‍ പരിഗണിക്കുന്നതിന് പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിന് എത്ര തുക വേണ്ടിവരുമെന്ന് അറിയിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

Top