ന്യൂഡല്‍ഹി: സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അന്വേഷണം നടത്തുവാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുവാനാണ് ഉത്തരവ്. കേസ് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ അന്വേഷിക്കും. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് നാഗേശ്വര റാവുവിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ.പട്‌നായികിനാണ് മേല്‍നോട്ട ചുമതല. നവംബര്‍ 12ന് കേസ് വീണ്ടും പരിഗണിക്കും. ഈ മാസം 23 മുതലുള്ള സിബിഐയിലെ സ്ഥലംമാറ്റ വിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അഡ്വ. ഫാലി എസ് നരിമാനാണ് അലോക് വര്‍മ്മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് രണ്ട് വര്‍ഷം കാലാവധി എന്ന വിധി കേന്ദ്രസര്‍ക്കാര്‍ തെറ്റിച്ചുവെന്ന് അഭിഭാഷകന്‍ വാദിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് എസ്.കെ.കൗള്‍, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
സിബിഐ ഡയറക്ടറെ നിയമിക്കാനും മാറ്റാനും ഉള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സമിതിക്കാണ്. അത് ലംഘിച്ചാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടിയെന്ന് അലോക് വര്‍മ്മയുടെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. നിയമനം കഴിഞ്ഞാല്‍ മതിയായ കാരണങ്ങള്‍ ഇല്ലാതെ സ്ഥാനത്തു നിന്നും മാറ്റാനാകില്ലെന്നും ഇക്കാര്യത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശം പോലും മറികടന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെന്നും ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം, സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ സതീഷ് സനയില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി അസ്താന ആരോപണം ഉന്നയിച്ചിരുന്നു. റെയില്‍വെ ഭൂമി കേസില്‍ കുടുംബ സുഹൃത്തിനെ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അലോക് വര്‍മയ്‌ക്കെതിരെ നല്‍കിയ പരാതിയിലാണ് അസ്താന ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.