പടക്ക വില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്ത് പടക്ക വില്‍പ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഉപാധികളോടെയാണ് പടക്കങ്ങള്‍ വില്‍ക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ പടക്കങ്ങളുടെ വില്‍പ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇ കൊമേഴ്‌സ് സൈറ്റുകള്‍ വഴി പടക്കങ്ങള്‍ വില്‍ക്കുന്നതിനാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ രാജ്യമെമ്പാടും ദീപാവലി ഉള്‍പ്പെടെയുള്ള ആഘോഷദിനങ്ങളില്‍ പടക്കങ്ങളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി നവജാത ശിശുക്കളുടെ മാതാപിതാക്കളാണ് ഹര്‍ജി നല്‍കിയത്. ദീപാവലി നാളുകളില്‍ അനിയന്ത്രിതമായി പടക്കം പൊട്ടിക്കുന്നതിനും സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലി ദിനത്തില്‍ രാത്രി എട്ട് മുതല്‍ പത്തു വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവുള്ളുവെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ലൈസന്‍സ് ഉള്ളവര്‍ മാത്രമേ പടക്കങ്ങള്‍ വില്‍ക്കാന്‍ പാടുള്ളു. അനുവദനീയമായ അളവില്‍ പുകയും മറ്റും പുറത്തുവിടുന്നവ മാത്രം വില്‍ക്കണം തുടങ്ങിയവയാണ് കോടതി ഏര്‍പ്പെടുത്തിയ നിബന്ധനകള്‍. വിവാഹമുള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പടക്കങ്ങള്‍ ഉപയോഗിക്കാം. എന്നാല്‍ ദീപാവലി ദിനത്തില്‍ രാത്രി എട്ടുമുതല്‍ രാത്രി 10 വരെമാത്രമെ പടക്കങ്ങള്‍ ഉപയോഗിക്കാവു. ക്രിസ്മസ് പുതുവത്സര ദിനങ്ങളില്‍ രാത്രി 11.30 മുതല്‍ 12.30 വരെയും പടക്കങ്ങള്‍ ഉപയോഗിക്കാം. ഡല്‍ഹിയില്‍ പടക്കങ്ങള്‍ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചിട്ടുണ്ട്.

ഹര്‍ജിയില്‍ ഓഗസ്റ്റ് 28ന് വാദം പൂര്‍ത്തിയായിരുന്നു. പടക്കനിര്‍മാണവും വില്‍പ്പനയും പൂര്‍ണമായി നിരോധിക്കുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചിരുന്നു.

Top