ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റി

ദില്ലി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികളിൽ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിൽ വാദം പൂർത്തിയായി. ഹർജികൾ വിധി പറയാനായി മാറ്റി. പതിനാറ് ദിവസമാണ് ഹർജികളിൽ കോടതി വാദം കേട്ടത്. നേരത്തെ ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതിയുടെ അന്നത്തെ ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്നെതിരായ ഹർജികളിൽ സുപ്രീം കോടതി വാദം കേട്ടത്.

അതേസമയം ജമ്മുകശ്മീരില്‍ എപ്പോള്‍ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. വോട്ടര്‍പട്ടിക പുതുക്കല്‍ അന്തിമ ഘട്ടത്തിലാണെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു. സംസ്ഥാന പദവി എപ്പോള്‍ പുനഃസ്ഥാപിക്കാമെന്നതിൽ സമയ പരിധി നിശ്ചയിക്കാനാവില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ഒരു കൂട്ടം പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചതിലാണ് കേന്ദ്ര സർക്കാർ ജമ്മുകശ്മീരിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് കോടതിയിൽ അറിയിച്ചത്.

ആദ്യം മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പും, പിന്നീട് നിയമസഭ തെരഞ്ഞെടുപ്പും നടത്താമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. കശ്മീരിലെ ഭൗതിക സാഹചര്യങ്ങളും തെരഞ്ഞെടുപ്പിന് അനുകൂലമാണ്. പുനഃസംഘടനക്ക് മുന്‍പുള്ളതിനേക്കാള്‍ 45 ശതമാനത്തോളം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനായി. നുഴഞ്ഞു കയറ്റം 90 ശതമാനവും തടഞ്ഞു. തീവ്രവാദികളുടെ ആക്രമണവും, കല്ലേറും മുന്‍പ് തെരഞ്ഞെടുപ്പുകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ പുനഃസംഘടനയിലൂടെ വെല്ലുവിളികള്‍ മറികടക്കാനായെന്നും സോളിസിറ്റര്‍ ജനറല്‍ വിശദീകരിച്ചു.

Top