കശ്മീരിന്റെ പ്രത്യേക പദവി: ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി നീക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കശ്മീര്‍ വിഷയത്തില്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലും പിഴവുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചത്.

അഭിഭാഷകനായ എം.എല്‍. ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജികളിലാണ് വ്യാപക പിഴവുകള്‍ കടന്നുകൂടിയതായി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കണ്ടെത്തിയത്. അരമണിക്കൂറോളം പരിശോധിച്ചിട്ടും ഇത് എന്തുതരം ഹര്‍ജിയാണെന്ന് മനസിലാകുന്നില്ലെന്നും തത്കാലം പിഴ ഈടാക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

അതേസമയം പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ജമ്മു കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചു. മാധ്യമപ്രവര്‍ത്തനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ചോദ്യം ചെയ്ത് കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധാ ബാസിനാണ് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

വാര്‍ത്താവിനിമ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. വെള്ളിയാഴ്ച വൈകിട്ടോടെ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ പുനസ്ഥാപിക്കുമെന്നാണ് ലഭിച്ച വിവരമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ ഹര്‍ജിയും കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Top