കേരളത്തിലേക്ക് മടങ്ങാനുള്ള മഅദനിയുടെ ഹര്‍ജി; സുപ്രീം കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

ദില്ലി: കേരളത്തിലേക്ക് മടങ്ങാന്‍ അനുമതി തേടിയുള്ള അബ്ദുല്‍ നാസര്‍ മഅദനിയുടെ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. നിലവില്‍ മഅദനിക്ക് ബെംഗളൂരുവില്‍ മാത്രമാണ് താമസിക്കാന്‍ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീംകോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യത്തില്‍ തിങ്കഴാഴ്ച്ച വാദം കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. മഅദനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കോടതി നല്‍കിയ അനുമതി നടപ്പാക്കാതെയിരിക്കാന്‍ വിചിത്രമായ നടപടികളാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്ന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ പറഞ്ഞു.

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി യാത്ര മുടക്കാനായിരുന്നു കര്‍ണ്ണാടക സര്‍ക്കാര്‍ തുടക്കം മുതല്‍ സ്വീകരിച്ച നിലപാടെന്ന് മഅദിനയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ അറിയിച്ചു. മൂന്നുമാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മഅദനിക്ക് അനുവാദം ലഭിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യം പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിന്റെ ഭാഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കര്‍ണ്ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷയത്തില്‍ സമയം വേണമെന്ന് ആവശ്യപ്പെതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ച്ചയിലേക്ക് മാറ്റിയത്. പിതാവിനെ സന്ദര്‍ശിക്കാനായി പ്രത്യേക അനുമതി കോടതിയില്‍ നിന്ന് വാങ്ങി കേരളത്തിലെത്തിയ മഅദനി പിതാവിനെ കാണാതെയാണ് മടങ്ങിയത്.

ജൂണ്‍ മാസം 26ന് കൊച്ചിയിലെത്തിയ മഅദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഭേദമാകാത്തതിനാല്‍ അന്‍വാര്‍ശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. മന്ത്രി അഹമദ് ദേവര്‍ കോവിലും കെടി ജലീല്‍ എംഎല്‍എയും കൊച്ചിയിലെ ആശുപത്രിയിലെത്തി അബ്ദുള്‍ നാസര്‍ മഅദനിയെ സന്ദര്‍ശിച്ചിരുന്നു.

Top