വിവാഹ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയല്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: വിവാഹ ബന്ധങ്ങളുടെ ഊഷ്മളത നിലനിര്‍ത്തേണ്ടത് ഭരണകൂടങ്ങളുടെ ചുമതലയല്ലെന്ന് സുപ്രീംകോടതി. പരസ്പരം എത്രത്തോളം യോജിച്ചു പോകാന്‍ കഴിയുമെന്നതിനെ അടിസ്ഥാനമാക്കിയാണ് വിവാഹ ബന്ധങ്ങളുടെ കെട്ടുറപ്പെന്നും കോടതി വ്യക്തമാക്കി.

വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497 വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

വിവാഹ ബന്ധങ്ങളുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ വിവാഹേതര ലൈംഗിക ബന്ധങ്ങള്‍ ക്രിമിനല്‍ കുറ്റമായി തുടരണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ നിയമങ്ങള്‍ ഇന്ത്യന്‍ സാമൂഹിക ഘടനയുമായി ഒത്തുപോകില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജികളില്‍ സുപ്രിംകോടതി ഭരണഘടന ബഞ്ചിന് മുന്‍പാകെ വാദം പൂര്‍ത്തിയായി. കേസ് കോടതി വിധി പറയാനായി മാറ്റി.

Top