ഇത് എവിടെച്ചെന്ന് അവസാനിക്കും, കര്‍ഷക സമരത്തില്‍ ആശങ്കയുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായി ഗതാഗതം സ്തംഭിക്കുന്നതില്‍ പ്രതികരണവുമായി സുപ്രീം കോടതി. റോഡുകള്‍ എക്കാലവും അടച്ചിടാനാകില്ലെന്ന് കോടതി പറഞ്ഞു. കര്‍ഷകസമരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നോയിഡയിലെ താമസക്കാരില്‍ ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഹൈവേകളില്‍ ഗതാഗതം തടസ്സപ്പെടുത്തല്‍ അനന്തമായി തുടരുകയാണെന്നും, കോടതിവഴിയോ പ്രതിഷേധത്തിലൂടെയോ പാര്‍ലമെന്റിലെ ചര്‍ച്ചകളിലൂടെയോ പരിഹാരം കണ്ടെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത് എവിടെ അവസാനിക്കുമെന്നും കോടതി ആരാഞ്ഞു. ജസ്റ്റിസുമാരായ എസ്.കെ. കൗള്‍ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

മാത്രമല്ല, റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ എന്താണ് ചെയ്തതെന്ന് ബെഞ്ചിലെ അംഗം ജസ്റ്റിസ് എം.എം. സുന്ദ്രേഷ് ചോദിച്ചു. നാം ഒരു നിയമം കൊണ്ടുവന്നു. ഇനി അത് നടപ്പിലാക്കണ്ടത് എങ്ങനെ എന്നുള്ളത് നിങ്ങളുടെ കാര്യമാണ്. അത് നടപ്പാക്കാന്‍ കോടതിക്ക് ഒരുവഴിയുമില്ല. എക്സിക്യൂട്ടീവിന്റെ ചുമതലയാണ് അത് നടപ്പാക്കുക എന്നുള്ളതെന്ന് ജസ്റ്റിസ് കൗള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ മൂന്നംഗ ഉന്നത തല സമിതിക്ക് രൂപം നല്‍കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. സമിതിയുമായുള്ള ചര്‍ച്ചയ്ക്ക് കര്‍ഷകരെ ക്ഷണിച്ചുവെന്നും എന്നാല്‍ വരാന്‍ അവര്‍ കൂട്ടാക്കിയില്ലെന്നും മെഹ്ത കൂട്ടിച്ചേര്‍ത്തു.

Top