പത്ത് ലക്ഷം ആദിവാസികളെ വനത്തിൽ നിന്ന് ഒഴിപ്പിക്കാൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്

ന്യൂഡല്‍ഹി: രാജ്യത്തെ പത്തു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. വനത്തില്‍ വീടുവച്ചു താമസിക്കുന്നവരെ ഒഴിപ്പിക്കാനാണ് നിര്‍ദേശം. ഇതനുസരിച്ച് 16 സംസ്ഥാനങ്ങളിലായി 10 ലക്ഷം ആദിവാസികള്‍ക്കു കിടപ്പാടം നഷ്ടപ്പെടും.

2019 ജൂലൈ 27 നു മുന്‍പ് ആദിവാസി കുടുംബംങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

വനാവകാശ സംരക്ഷണ നിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈല്‍ഡ് ലൈഫ് സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്. പരമ്പരാഗത ഭൂമിയില്‍ അവകാശം ഉന്നയിക്കുന്നവരെ വനഭൂമിയില്‍നിന്ന് ഒഴിപ്പിക്കണമെന്നും ഇതിന് സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വനാവകാശ നിയമത്തിന്റെ പരിരക്ഷ ലഭിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷകള്‍ നിരസിക്കപ്പെട്ട ആദിവാസികളെയാണ് ഒഴിപ്പിക്കേണ്ടത്. സുപ്രീം കോടതി വിധി പ്രകാരം കേരളത്തിലെ 894 ആദിവാസി കുടുംബങ്ങളെ വനത്തില്‍ നിന്നും ഒഴിപ്പിക്കേണ്ടി വരും.

കേരളത്തില്‍ 39,999 ആദിവാസി കുടുംബങ്ങളാണ് വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി അപേക്ഷ നല്‍കിയത്. ഈ അപേക്ഷകളില്‍ 894 കുടുംബങ്ങള്‍ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയിരുന്നു.

അടുത്ത വാദം കേള്‍ക്കലിന് മുന്‍പ് ഇവരെ വനത്തില്‍ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. വനാവകാശ പരിരക്ഷയ്ക്ക് അര്‍ഹരല്ലെന്ന് കണ്ടെത്തിയിട്ടും എന്തുകൊണ്ട് ഈ 894 കുടുംബങ്ങളെ യഥാസമയം ഒഴിപ്പിച്ചില്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കണമെന്നും സുപീം കോടതി നിര്‍ദേശിച്ചു

Top