പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും കിട്ടിയില്ലെങ്കില്‍ പൂട്ടേണ്ടിവരും സപ്ലൈകോ

കോട്ടയം: പിടിച്ചുനില്‍ക്കാന്‍ 250 കോടി രൂപയെങ്കിലും ഉടന്‍ കിട്ടിയില്ലെങ്കില്‍ കച്ചവടംതന്നെ നിര്‍ത്തേണ്ടിവരുമെന്ന് സപ്ലൈകോ. ഗുരുതരസ്ഥിതി ഭക്ഷ്യമന്ത്രി വീണ്ടും ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരുരൂപപോലും ലഭിച്ചില്ല. വിപണി ഇടപെടലിന് പണമനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞ് ഒരാഴ്ച പിന്നിട്ടെങ്കിലും ധനവകുപ്പ് പരിഗണിക്കാത്തതില്‍ ഭക്ഷ്യവകുപ്പ് നീരസം പ്രകടിപ്പിച്ചു.

13 ഇനങ്ങളാണ് സബ്സിഡിനിരക്കില്‍ സപ്ലൈകോ വില്‍ക്കുന്നത്. രണ്ടിനത്തിന്റെ ടെന്‍ഡറാണ് കഴിഞ്ഞദിവസം നടന്നത്. ബാക്കിയുള്ളതില്‍ ഏജന്‍സികള്‍ വിട്ടുനിന്നു. വിലകൂട്ടാമെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുക്കാമെന്നാണ് ഭൂരിഭാഗം കമ്പനികളും അറിയിച്ചത്. ഓഡിറ്റ് തടസ്സം വരുമെന്നതിനാല്‍ സപ്ലൈകോ സമ്മതിച്ചില്ല.

ഭക്ഷ്യവസ്തുക്കള്‍തന്ന ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും കുടിശ്ശിക 650 കോടിയില്‍നിന്ന് 700-ലേക്ക് കൂടി. ഓണക്കാലത്തെ 350 കോടിയുടെ ബില്ലും ധനവകുപ്പിന് നല്‍കി. ഇതുംകൂടി വരുമ്പോള്‍ കുടിശ്ശിക 1000 കോടി കവിയും. ഭക്ഷ്യസംസ്‌കരണത്തിന് കേന്ദ്രത്തില്‍നിന്നുള്ള പണംകിട്ടുമെന്നും അപ്പോള്‍ തുക അനുവദിക്കുമെന്നുമാണ് ധനവകുപ്പ് നിലപാട്. എന്നാല്‍, 2018 മുതലുള്ള ഓഡിറ്റ് പൂര്‍ണമാക്കാതെ പണമനുവദിക്കില്ലന്നാണ് കേന്ദ്രഭക്ഷ്യമന്ത്രാലയം അറിയിച്ചത്. ഓഡിറ്റ് നടക്കുന്നതേയുള്ളൂ.

 

Top