‘സപ്ലൈകോ കടുത്ത പ്രതിസന്ധിയില്‍’: ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ കടുത്ത പ്രതിസന്ധിയിലാണെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. പത്ത് കൊല്ലമായി സബ്‌സിഡി വില കൂട്ടിയിട്ടില്ല. വിപണി വിലയെക്കാള്‍ 35% വില കുറച്ച് വില്‍ക്കാനാണ് പുതിയ തീരുമാനം. അഞ്ച് വര്‍ഷമായിട്ടും വിലയില്‍ വ്യത്യാസം വരുത്തിയിരുന്നില്ല. മൂന്ന് മാസത്തിലൊരിക്കല്‍ വില പരിശോധിക്കുമെന്നും വിലയിലെ മാറ്റം സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിപണി വില അനുസരിച്ച് വിലയില്‍ വ്യത്യാസം വരും.

വിപണിയില്‍ വലിയ വിലവരുന്ന മുളകിനും ഉഴുന്നിനുമെല്ലാം സപ്ലൈകോയില്‍ വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടാവുക. ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്ക് വില കൂടും. വന്‍പയറിന് ഏഴ് രൂപ കൂടും. ചെറുപയറിന് പത്ത് രൂപയും ഉഴുന്നിന് 26 രൂപയും കറുത്ത കടലയ്ക്ക് അഞ്ച് രൂപയും തുവരപ്പരിപ്പിന് 47 രൂപയും കൂടും. 65 രൂപയാണ് നിലവില്‍ തുവരപ്പരിപ്പിന് വില. ഇതോടെ സപ്ലൈകോയില്‍ തുവരപ്പരിപ്പിന്റെ വില ഏകദേശം 112 രൂപയാകും.

സപ്ലൈകോയുടെ നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം. സ്ഥാപനം മെച്ചപ്പെടുത്തി എല്ലാ കാലത്തേക്കും നിലനിര്‍ത്തണം. ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്ന സംസ്ഥാനമാണ് കേരളം. വില വര്‍ധന ജനങ്ങളെ അധികം പ്രയാസപ്പെടുത്തില്ല. സപ്ലൈകോയുടെ കടബാധ്യതക്കുള്ള ഒറ്റമൂലി അല്ല വിലവര്‍ധന. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ക്രമീകരണങ്ങള്‍ വരുത്തും. സപ്ലൈകോയുടെ നിസ്സഹായാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി. നിലവില്‍ സബ്‌സിഡിയുള്ള 13 ഇനം സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോ?ഗത്തില്‍ തീരുമാനമായത്. വിപണി വിലയില്‍ 35% സബ്സിഡി നല്‍കി വില പുതുക്കും.

Top