പത്മശ്രീ ജേതാവും പഞ്ചാബ് മുന്‍ ഡിജിപിയുമായിരുന്ന കെപിഎസ് ഗില്‍ അന്തരിച്ചു

ന്യൂഡല്‍ഹി : പഞ്ചാബ് മുന്‍ ഡിജിപിയും പത്മശ്രീ ജേതാവുമായ കെപിഎസ് ഗില്‍ (82) അന്തരിച്ചു.

ഖാലിസ്ഥാന്‍ തീവ്രവാദം കൊടികുത്തിവാണിരുന്ന സമയത്ത് പഞ്ചാബ് പൊലീസ് സേനയെ നയിച്ച ഗില്ലിനെ രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് ഓഫീസറായാണ് കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റു കൂടിയായിരുന്നു ഗില്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോണ്‍ഫ്‌ലിക്ട് മാനേജ്‌മെന്റിന്റെ (ഐസിഎം) സ്ഥാപക പ്രസിഡന്റുമായിരുന്നു.

രണ്ടു തവണ പഞ്ചാബിന്റെ ഡിജിപി ആയി ചുമതല അനുഷ്ഠിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 1989ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1988 മേയില്‍, സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന സിഖ് ഭീകരരെ അടിച്ചമര്‍ത്താന്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലാക്ക് തണ്ടര്‍ കമാന്‍ഡ് ചെയ്തത് ഗില്‍ ആയിരുന്നു. ഏറെ സങ്കീര്‍ണമായിരുന്ന ആ ഓപ്പറേഷനില്‍ 43 ഭീകരരാണ് കൊല്ലപ്പെട്ടത്. ആയുധധാരികളായിരുന്ന 67 പേര്‍ പൊലീസിനു മുന്നില്‍ കീഴടങ്ങുകയും ചെയ്തിരുന്നു.

1988 – 1990 കാലഘട്ടത്തിലാണ് ഗില്‍ ആദ്യമായി പഞ്ചാബ് പൊലീസ് സേനയുടെ തലപ്പത്ത് എത്തുന്നത്. 1991ല്‍ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും പൊലീസ് തലപ്പത്തെത്തി. പഞ്ചാബില്‍ ആഭ്യന്തര സംഘര്‍ഷവും ഭീകരവാദവും നിയന്ത്രണാതീതമായപ്പോഴാണ് ഗില്ലിനെ രണ്ടാമതും പൊലീസ് ചീഫ് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് ഏകദേശം 5000 ആളുകളാണ് 1991ല്‍ മാത്രം പഞ്ചാബില്‍ കൊല്ലപ്പെട്ടിരുന്നത്. എന്നാല്‍ ഗില്‍ സ്ഥാനമേറ്റതോടെ ഇത് 500 ആയി കുറഞ്ഞു. 1995 ലാണ് അദ്ദേഹം ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിക്കുന്നത്.

Top