മീ ടൂ; ഒരു ‘മുതിര്‍ന്ന’ മാധ്യമപ്രവര്‍ത്തകന്‍ കൂടി രാജിവെച്ചിരിക്കുന്നുവെന്ന് സുനിത ദേവദാസ്

കൊച്ചി: മീ ടൂ ആരോപണത്തില്‍ ഹിന്ദു ദിനപത്രത്തിന്റെ റെസിഡന്റ് എഡിറ്റര്‍ ഗൗരിദാസന്‍ നായര്‍ രാജി വച്ചുവെന്ന് മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസ്. അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ തന്നെയാണ് പ്രധാന പരാതിക്കാര്‍. രാജി വാര്‍ത്ത കേട്ടപ്പോള്‍ അത്ഭുതം തോന്നിയില്ലെന്നും വര്‍ഷങ്ങളായി പെണ്‍കുട്ടികള്‍ ഇദ്ദേഹത്തെക്കുറിച്ച് പരാതി പറയാറുണ്ടെന്നും സുനിത ഫേസ്ബുക്കില്‍ കുറിച്ചു. മാധ്യമങ്ങള്‍ അറിയിച്ചില്ലെങ്കിലും ജനങ്ങള്‍ വിവരം അറിയാനാണ് ഈ കുറിപ്പ് എഴുതുന്നതെന്നും സുനിത ദേവദാസ് വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഹിന്ദു ദിനപത്രത്തിന്റെ റെസിഡന്റ് എഡിറ്റർ ഗൗരിദാസൻ നായർ രാജി വച്ചു. ഒന്നിലേറെ പെൺകുട്ടികൾ ഇദ്ദേഹത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചതോടെയാണ് രാജി. ഈ ഡിസംബറിൽ റിട്ടയർ ആവേണ്ട മനുഷ്യനാണ് ഇപ്പോ രാജി വച്ചത്.

മാധ്യമങ്ങൾ എല്ലാവരുടെയും പുഴുക്കുത്തുകൾ കാണുകയും എല്ലാവരെയും ഓഡിറ്റ് ചെയ്യുകയും ലോകം മുഴുവനുമുള്ള മീ റ്റൂ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുമ്പോഴും ഗൗരിദാസൻ നായർക്കെതിരെ ഉയരുന്ന പരാതികളോ അദ്ദേഹത്തിന്റെ രാജിയോ കേരളത്തിലെ മാധ്യമങ്ങൾക്ക് വാർത്ത ആവുന്നില്ല.
വളരെ സെലക്ടീവാണ് കേരളത്തിലെ മാധ്യമങ്ങൾ.

ഗൗരിദാസൻ നായരുടെ രാജി കേട്ടപ്പോൾ ഒട്ടും അത്ഭുതം തോന്നിയില്ല. കാരണം വര്ഷങ്ങളായി ഇദ്ദേഹത്തെ കുറിച്ച് പെൺകുട്ടികൾ പരാതി പറയുന്നത് നിരന്തരം കേൾക്കുന്നുണ്ടായിരുന്നു.

തിരുവനന്തപുരം പ്രസ് ക്ലബിൽ അധ്യാപകനായിരുന്നു ഗൗരിദാസൻ നായർ. അവിടെ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്ന കുട്ടികളാണ് പ്രധാന പരാതിക്കാർ.

ഒരു മുതിർന്ന സ്ത്രീയും ഇദ്ദേഹത്തെ കുറിച്ച് പരാതി പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ കുട്ടികൾ ഇദ്ദേഹത്തെ കുറിച്ച് പരാതി പറയുന്നുണ്ട്. അതിനർത്ഥം ഇദ്ദേഹം കുട്ടികളെയാണ് സമീപിച്ചിരുന്നത് എന്നതാവാം. അവരുടെ നിസ്സഹായത ആവാം മുതലെടുത്തിരുന്നത്.

ഇതിന്റെ കാരണം അന്വേഷിച്ചു നമ്മൾ ഏറെ കഷ്ട്ടപ്പെടേണ്ട എന്ന് കരുതിയാവാം ഗൗരിദാസൻ നായർ തന്നെ മുൻപ് ഇതിന്റെ കാരണം നമുക്ക് വിശദീകരിച്ചു തന്നിരുന്നു.

“ഹിന്ദുവിലെ ഗൗരിദാസൻ നായർ ഒരിക്കൽ ഇങ്ങനെ എഴുതി: എന്റെയൊക്കെ കൗമാരകാലത്ത് ഞാനും എന്റെ സുഹൃത്തുക്കളും സ്ത്രീകളെ അറിഞ്ഞിരുന്നത് കൊച്ചുപുസ്തകങ്ങളിലൂടെയാണ്. സ്ത്രീ എന്നത് ഒരു കിട്ടാക്കനിയായും കൗമാര ലൈംഗിക സ്വപ്നങ്ങളിലെ നായികയായും കണ്ടിരുന്ന എന്റെ തലമുറക്ക് സ്ത്രീയെ എപ്പോഴെങ്കിലും അടുത്ത് കിട്ടിയാൽ കടിച്ചു കീറാനും വലിച്ചു പിച്ചാനും ഒക്കെ ഉള്ള പ്രവണതകളുണ്ടായിരുന്നു. ഒരു പതിനാറുകാരിയെയോ നാല്പതുകാരിയെയോ ഇരുപത്തിയഞ്ചുകാരിയെയോ എന്നോടോപ്പമോ എന്റെ തലമുറയിൽപ്പെട്ട വേറെ ആരോടെങ്കിലുമൊപ്പമോ മുറിയിൽ അടച്ചിട്ടാൽ ആക്രമിക്കാതെ ഇരിക്കാൻ യാതൊരു ഗ്യാരണ്ടിയുമില്ല. ഒരു പക്ഷെ എന്റെ മകനോ അവൻ അടങ്ങുന്ന തലമുറക്കോ ആ ഗ്യാരന്റി തരാൻ കഴിഞ്ഞേക്കും.

ഏതെങ്കിലും സ്ത്രീ സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ അവരുടെ മാറിടത്തിലേക്ക് പോകുന്നത് തടയാൻ, അല്ലെങ്കിൽ അത് മറ്റുള്ളവർ കാണാതെ ഇരിക്കാൻ ഞാൻ വളരെയധികം പാടുപെടാറുണ്ട്. എന്റെ തലമുറയിൽപ്പെട്ട എന്നല്ല; എല്ലാ തലമുറയിൽപ്പെട്ട ഭൂരിഭാഗം പേരും അങ്ങനെ തന്നെ ആയിരിക്കും. പക്ഷേ എന്റെ മകന്റെ തലമുറയിൽപ്പെട്ടവർക്ക് ‘നീ എന്റെ അവിടെ നോക്കരുത്’ എന്ന് സൗഹൃദത്തിന്റെ ഭാഗമായി തന്നെ ചിരിച്ചു കൊണ്ട് പറയാൻ കഴിയുന്ന ഒരു സ്‌പേസ് എങ്കിലും ഉണ്ട് എന്നത് വാസ്തവമാണ്. അടുത്ത തലമുറയിലാണ് പ്രതീക്ഷ. “(ശരീഫ് സാഗർ വർഷങ്ങൾക്ക് മുൻപ് എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും എടുത്തത്)

ഈ കുറിപ്പ് എഴുതുന്നത് കേരളത്തിലെ മാധ്യമങ്ങൾ ഗൗരിദാസൻ നായരുടെ രാജി അറിഞ്ഞില്ലെങ്കിൽ അറിയാനാണ്. മാധ്യമങ്ങൾ അറിയിച്ചില്ലെങ്കിലും ജനങ്ങൾ വിവരം അറിയാനാണ്.

അതെ, കേരളത്തിലും ഒരു “മുതിർന്ന ” മാധ്യമപ്രവർത്തകൻ മീ റ്റൂ വെളിപ്പെടുത്തലിൽ കുടുങ്ങി രാജി വച്ചിരിക്കുന്നു

Top