സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ല; ഡബ്ല്യു.സി.സിയ്ക്കു പിന്തുണയുമായി സുനില്‍ കുമാര്‍

തിരുവനന്തപുരം: ഡബ്ല്യു.സി.സിയ്ക്കു പിന്തുണയുമായി മന്ത്രി സുനില്‍ കുമാര്‍ രംഗത്ത്. വനിതാസംഘടനകള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു മാറിനില്‍ക്കാനാവില്ലെന്നും മന്ത്രി പ്രതികരിച്ചു.

സിനിമയിലെ വനിതാ കൂട്ടായ്മ ഉന്നയിച്ച ആരോപണം വളരെയധികം ഗൗരവതരമെന്ന് തന്നെയാണ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം നില്‍ക്കുമെന്നും പ്രശ്‌നം ഡബ്ല്യൂസിസിയും അമ്മ സംഘടനയും ചേര്‍ന്ന് പരിഹരിക്കണമെന്നും മേഴ്‌സിക്കുട്ടിയമ്മയും വ്യക്തമാക്കിയിരുന്നു. കൂടാതെ മുകേഷിന് മാത്രമായി ഒരു നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ലെന്നും പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഡബ്ല്യൂസിസി ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നു വ്യക്തമാക്കി മന്ത്രി എ.കെ.ബാലനും രംഗത്തെത്തിയിരുന്നു.

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഒരു പിന്തുണയും ലഭിച്ചിട്ടില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യൂസിസി പ്രതിനിധികള്‍ വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ ‘അമ്മ’യ്‌ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങിയാണ് ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.

ഡബ്ല്യൂസിസിയിലെ ഒരാളുടെ പേരു പറയാനുള്ള മര്യാദ പോലും അമ്മ പ്രസിഡന്റ് കാണിച്ചില്ലെന്നും നടിമാര്‍ എന്നു പറഞ്ഞാണ് സംസാരിച്ചതെന്നും മോഹന്‍ലാലിനെതിരെ തുറന്നടിച്ച് രേവതി പറഞ്ഞിരുന്നു. ദിലീപ് അമ്മ സംഘടനയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്ന് പത്മപ്രിയയും പറഞ്ഞിരുന്നു.

കേരളത്തിലെ സിനിമാ സംഘടനകള്‍ വാക്കാലല്ലാതെ ഒരു സഹായവും നല്‍കിയില്ലെന്നും 15 വര്‍ഷമായി സിനിമയില്‍ പ്രവര്‍ത്തിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും പ്രതിയായ നടന്‍ നടിയുടെ അവസരങ്ങള്‍ തട്ടിമാറ്റിയെന്നും ഇക്കാരണങ്ങള്‍ കൊണ്ടൊക്കെയാണ് ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിക്കാന്‍ കാരണമായതെന്നുമാണ് പ്രതിനിധികള്‍ വ്യക്തമാക്കിയത്

Top