അനുഷ്‌കയുടെ പേര് പരാമര്‍ശിച്ച് കൊഹ്‌ലിക്ക്‌ വിമര്‍ശനം; ഗവാസ്‌കറിനെതിരെ പ്രതിഷേധം

 

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ വിവാദ പരാമര്‍ശമുയര്‍ത്തിയ ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഗവാസ്‌കറിനെതിരെ പ്രതിഷേധം കനക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും നായകനായ വിരാട് കൊഹ്‌ലിയെയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മയെയും ബന്ധപ്പെടുത്തി സുനില്‍ ഗവാസ്‌കര്‍ മോശം പരാമര്‍ശം നടത്തിയതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. ഇന്നലെ നടന്ന മത്സരത്തില്‍ ആര്‍സിബി ദയനീയ പരാജയം ഏറ്റുവാങ്ങിയിരുന്നു. 97 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് നേടിയത്. ഇതില്‍ 132 റണ്‍സ് രാഹുലിന്റെ വകയായിരുന്നു. 69 പന്തില്‍ 14 ഫോറും ഏഴ് സിക്സും നിറഞ്ഞതായിരുന്നു രാഹുലിന്റെ ഇന്നിങ്സ്.രാഹുല്‍ നല്‍കിയ രണ്ട് ക്യാച്ച് അവസരങ്ങള്‍ കൊഹ്‌ലി നഷ്ടമാക്കിയിരുന്നു. 83, 89 എന്നീ സ്‌കോറുകളില്‍ നില്‍ക്കുമ്പോഴാണ് രാഹുല്‍ ക്യാച്ച് അവസരം നല്‍കിയത്. അനായാസമായ രണ്ട് അവസരങ്ങളും കൊഹ്‌ലി
നഷ്ടപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഗവാസ്‌കര്‍ തമാശരൂപേണ പരാമര്‍ശം നടത്തിയത്. അനുഷ്‌കയുടെ പന്തുകള്‍ മാത്രമാണ് കൊഹ്‌ലി
നേരിട്ടതെന്നും നെറ്റ് പ്രാക്റ്റീസും മറ്റും കാര്യമായി നടത്തിയില്ലെന്നും പരിഹാസത്തോടെ ഗവാസ്‌കര്‍ പറഞ്ഞു. അതുകൊണ്ടാണ് കൊഹ്‌ലിക്ക് ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതെ പോയതെന്നും ഗവാസ്‌കര്‍ പറയാതെ പറഞ്ഞു. ലോക്ക്ഡൗണ്‍ കോലി അനുഷ്‌കയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഇക്കാര്യമാണ് ഗവാസ്‌കര്‍ കമന്ററിയിലൂടെ സൂചിപ്പിച്ചത്. എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഈ പരാമര്‍ശം ഇഷ്ടമായില്ല. ഒരു താരത്തെ വിമര്‍ശിക്കാന്‍ എന്തിനാണ് അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് വലിച്ചിഴക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. ഇത്തരത്തില്‍ വിവാധ പ്രസ്ഥാവന നടത്തിയ ഗവാസ്‌കറെ പനാലില്‍ നിന്ന് പുറത്താക്കണമെന്ന് കൊഹ്‌ലിയുടെയും അനുഷ്‌കയുടെയും ആരാധകര്‍ ആവശ്യപ്പെടുന്നു.

Top