താപനില ഉയരും ; സംസ്ഥാനത്ത് ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് വര്‍ദ്ധിക്കുന്നതിനാല്‍ ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദേശം നല്‍കി. 11 ജില്ലകളില്‍ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം തൃശൂര്‍ എന്നീ അഞ്ച് ജില്ലകളിലാണ് 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് കണ്ണൂര്‍ എന്നീ ജില്ലകളില്‍ ശരാശരി താപനിലയില്‍ നിന്നും 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത ഉള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ മുന്നറിയിപ്പുകള്‍ പാലിക്കണം എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. 11 മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതിന് ഒഴിവാക്കണം, നിര്‍ജലീകരണം തടയാന്‍ യാത്ര ചെയ്യുന്നവര്‍ കുടിവെള്ളം കരുതുക, പരമാവധി ശുദ്ധജലം കുടിക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക, വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം,

തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ഈ മുന്നറിയിപ്പ് ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. വൈറസുകളും കൊതുകുകളും വഴി പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് മൂന്ന് പേർ മരിച്ചതായാണ് റിപ്പോർട്ട്. തിരുവനന്തപുരം പാറശാലയിലും പത്തനംതിട്ട മാരാമണ്ണിലും കണ്ണൂർ വെള്ളോറയിലുമായി മൂന്ന് പേർ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. കാസർകോട്ട് കുമ്പളയിൽ മൂന്ന് വയസുകാരിക്കും, കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർഎസ്‍പി നേതാവിനും സൂര്യാഘാതമേറ്റു.

Top