കൊടുംചൂട് ഒരാഴ്ച്ച കൂടി ; കോഴിക്കോട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു

കോഴിക്കോട് : സംസ്ഥാനത്ത് ചൂട് ക്രമാതീതമായി വര്‍ധിക്കുന്നു. കോഴിക്കോട് ജില്ലയില്‍ ഇന്ന് മാത്രം ഏഴ് പേര്‍ക്ക് സൂര്യതാപമേറ്റു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഈ മാസം ഏഴ് മുതല്‍ ഇതു വരെ ജില്ലയിലെ വിവിധ ആശുപത്രികളില്‍ സൂര്യതാപമേറ്റു ചികിത്സ തേടിയവരുടെ എണ്ണം 40 ആയി.

മത്സ്യവില്‍പനക്കാര്‍, കര്‍ഷകര്‍, ശുചീകരണ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, പ്രായമായവര്‍, പോലീസുകാര്‍, എന്നിവര്‍ക്കാണ് സൂര്യതാപമേറ്റത്.

സംസ്ഥാനത്ത് നിത്യേന നിരവധിയാളുകള്‍ക്ക് സൂര്യാതാപവും സൂര്യാഘാതവും ഏല്‍ക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ലോ കോളജിലെ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവെക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയിരുന്നു. നാലാം സെമസ്റ്റര്‍ എല്‍എല്‍ബി പരീക്ഷകള്‍ മാറ്റിവയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

പരീക്ഷാ തീയതി നീട്ടുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാര്‍ക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ മറ്റൊരു തീയതിയിലേക്ക് മാറ്റി വയ്ക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Top