യു കെ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യന്‍ വംശജ സുല്ലെ ബ്രാവര്‍മാന്‍ 

ലണ്ടന്‍: ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി വീണ്ടും ഇന്ത്യന്‍ വംശജ. പ്രീതി പട്ടേലിന്റെ പിന്‍ഗാമിയായി അഭിഭാഷകയായ സുല്ലെ ബ്രാവര്‍മാന്‍ ചുമതലയേറ്റു. പുതിയ പ്രധാനമന്ത്രി ലിസ് ട്രസ് ആണ് ബ്രെവർമാനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചത്.

ബോറിസ് ജോണ്‍സന്‍ സർക്കാരിൽ അറ്റോർണി ജനറലായിരുന്നു 42കാരിയായ സുല്ലെ ബ്രാവർമാൻ. തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെ ഫാരെഹാമില്‍ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി എം.പിയാണ്. തമിഴ്നാട്ടുകാരിയായ ഉമയുടെയും ഗോവൻ വംശജനായ ക്രിസ്റ്റി ഫെർണാണ്ടസിന്‍റെയും മകളാണ് സുല്ലെ ബ്രാവർമാൻ. മൗറീഷ്യസില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരാണ് ഉമയുടെ കുടുംബം. കെനിയയില്‍ നിന്നും യുകെയിലെത്തിയവരാണ് സുല്ലെയുടെ പിതാവിന്‍റെ കുടുംബം.

2015 മെയിലാണ് ഫാരെഹാമില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പിൽ ആദ്യ ഘട്ടത്തിൽ മത്സരിച്ച സുല്ലെ, ടോറി എംപിമാരുടെ പ്രാരംഭ ബാലറ്റിന്‍റെ രണ്ടാം റൗണ്ടിൽ അവർ പുറത്താകുകയും ലിസ് ട്രസിന് പിന്തുണ നൽകുകയും ചെയ്തു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി നിയമ ബിരുദധാരിയായ സുല്ലെ 2018ലാണ് ബ്രാവർമാനെ വിവാഹം കഴിക്കുന്നത്. ലണ്ടൻ ബുദ്ധമത കേന്ദ്രത്തിലെ പതിവ് സന്ദര്‍ശക കൂടിയായ സുല്ല കടുത്ത ബുദ്ധമത വിശ്വാസി കൂടിയാണ്. ബുദ്ധമതത്തിലെ പ്രമാണ ഗ്രന്ഥങ്ങളിലൊന്നായ ധര്‍മ്മപദത്തില്‍ തൊട്ടാണ് സുല്ലെ പാര്‍ലമെന്‍റില്‍ സത്യപ്രതിജ്ഞ ചെയ്തത്.

Top