ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക പീഡനം, സ്ഥാപന ഉടമ സുജീഷ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ ടാറ്റു ചെയ്യുന്നതിന്റെ മറവില്‍ യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതി സുജീഷ് പിടിയില്‍. കൊച്ചി നഗരത്തില്‍ നിന്നാണ് സുജീഷ് പിടിയിലായത്. സുഹൃത്തിനൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

സംഭവത്തില്‍ നേരത്തെ ഏഴ് വനിതകള്‍ കൊച്ചിയിലെ ഇന്‍ക്‌ഫെക്ടഡ് എന്ന ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന സുജീഷ് എന്നയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു യുവതികള്‍ വെള്ളിയാഴ്ച വൈകീട്ട് പരാതി നല്‍കിയത്. ബലാത്സംഗ ശ്രമം, ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പാലാരിവട്ടത്ത് പ്രവര്‍ത്തിക്കുന്ന ‘ഇങ്ക്‌ഫെക്ടഡ്’ ടാറ്റൂ പാര്‍ലറില്‍ വെച്ച് ക്രൂരമായ ലൈംഗീക അതിക്രമത്തിന് ഇരയായെന്നായിരുന്നു യുവതിയുടെ പരാതി. ടാറ്റൂ ചെയ്യാനായി പാര്‍ലറിലെത്തിയ തന്നെ സൂചി മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുകയായിരുന്നെന്ന് യുവതി ആരോപിച്ചു. സമൂഹമാധ്യമമായ റെഡ്ഡിറ്റിലൂടെയായിരുന്നു പെണ്‍കുട്ടി തുറന്നു പറഞ്ഞത്. പിന്നാലെ കൂടുതല്‍ പേര്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.

Top