പ്രവാസിയുടെ ആത്മഹത്യ ; സാജനുമായി വ്യക്തി വൈരാഗ്യമില്ലെന്ന് മുന്‍ നഗരസഭാ സെക്രട്ടറി

കണ്ണൂര്‍ : കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നിഷേധിച്ചതില്‍ മനംനൊന്ത് പ്രവാസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച സാജനോട് വ്യക്തി വൈരാഗ്യമില്ലെന്ന് മുന്‍ നഗരസഭാ സെക്രട്ടറി
എം കെ ഗിരീഷ്. ചില ചട്ടലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്നും ചെയ്തത് തന്റെ ജോലിയാണെന്നും ഗിരീഷ് പ്രതികരിച്ചു. ഇക്കാര്യങ്ങള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ടെന്നും എംകെ ഗിരീഷ് വ്യക്തമാക്കി.

സാജന്റെ ഉടമസ്ഥതയിലുളള ഓഡിറ്റോറിയത്തിന് അനുമതി വൈകിപ്പിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ ശ്രമം നടന്നതായും നഗരസഭാ എഞ്ചിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി അനുമതി നല്‍കുന്നത് മനപൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു അന്വേക്ഷണ സംഘത്തിന്റെ കണ്ടെത്തല്‍.

രാവിലെ നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയുടെ ഓഫീസില്‍ വെച്ചാണ് നഗരസഭാ സെക്രട്ടറി എന്‍.കെ ഗിരീഷിന്റെ മൊഴി രേഖപ്പെടുത്തിയത്. നഗരസഭാ സെക്രട്ടറി മുന്‍കൂര്‍ ജാമ്യാപേക്ഷക്കൊപ്പം സമര്‍പ്പിച്ച അറസ്റ്റ് തടയണമെന്ന ആവശ്യം ഇന്നലെ ഹൈക്കോടതി തളളിയിരുന്നു.

ഇതിനിടെ സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുകയാണ്. ഇതിനിടെ നഗരസഭ അധ്യക്ഷ പി.കെ ശ്യമാളയെ കേസില്‍ നിന്ന് ഒഴിവാക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്. ഇതിന്റെ ഭാഗമായി യു.ഡി.എഫ് വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചിട്ടുണ്ട്. നാളെ യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും അടക്കമുള്ള സംഘടനകള്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തുന്നുമുണ്ട്.

Top