തിരുവനന്തപുരം: വേളിയില്‍ പൂട്ടികിടക്കുന്ന ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ ഫാക്ടറിക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ കൊവിഡ് പരിശോധനയിലാണ് കോവിഡ് ബാധ കണ്ടെത്തിയത്. പ്രഫുല്‍ കുമാര്‍ എന്നയാളാണ് മരിച്ചത്.
പ്രഫുല്‍ കുമാറിനെ മരണത്തെ ചൊല്ലി ഇന്നലെ വലിയ വിവാദങ്ങളും സമരങ്ങളും അരങ്ങേറിയിരുന്നു. പ്രഫുല്‍കുമാറിനെ കമ്പനി അധികൃതര്‍ അപായപ്പെടുത്തിയതാണെന്ന് ആരോപിച്ച് മൃതദേഹം കൊണ്ടു പോകാനുള്ള ശ്രമം തൊഴിലാളി യൂണിയനുകള്‍ മണിക്കൂറുകളോളം തടഞ്ഞിരുന്നു. ഒടുവില്‍ ജില്ലാ കളക്ടര്‍ നേരിട്ട് എത്തി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ട് പോകാന്‍ തൊഴിലാളികള്‍ അനുവദിച്ചത്. അതിനിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനും സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രഫുല്‍ കുമാറിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തതും ആശുപത്രിയിലേക്ക് മാറ്റിയതും. സബ് കളക്ടറുടെ നേതൃത്വത്തിലായിരുന്നു ഇന്‍ക്വസ്റ്റ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം വഹിച്ച സബ് കളക്ടറും പൊലീസുദ്യോഗസ്ഥരും ക്വാറന്റൈനില്‍ പോകേണ്ടി വരും.
അസംസകൃത വസ്തുക്കള്‍ കിട്ടാത്തത് മൂലം 146 ദിവസമായി ഇംഗ്ഷ് ഇന്ത്യന്‍ ക്‌ളേ ഫാക്ടറി അടഞ്ഞു കിടക്കുകയാണ്. ശമ്പളവും ആനുകൂല്യങ്ങളും കിട്ടാനായി സംയുക്ത തൊഴിലാളികള്‍ അനിശ്ചിതകാല സമരം നടത്തുന്നതിനിടെയാണ് പ്രഫുല്ലകുമാാറിനെ ഫാക്ടറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഫുല്ലകുമാര്‍ അടക്കമുള്ള തൊഴിലാളികള്‍ മാസങ്ങളായി കടുത്ത ദുരിതത്തിലായിരുന്നു. ഗുജറാത്ത് ആസ്ഥാനമായ താപ്പര്‍ ഗ്രൂപ്പാണ് സ്ഥാപനം നടത്തുന്നത്. മരിച്ച പ്രഫുല്ലകുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.