എന്റെ അവയവങ്ങള്‍ വിറ്റ് കടം തീര്‍ക്കൂ;മോദിയ്ക്ക് കര്‍ഷകന്റെ ആത്മഹത്യ കുറിപ്പ്

ഭോപ്പാല്‍:തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വെച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മധ്യപ്രദേശില്‍ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ചാണ് 35 കാരനായ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. മുനേന്ദ്ര രജപുത് എന്നാണ് ഇദ്ദേഹത്തിന്റെ പേര്.

കോവിഡിനിടയില്‍ 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടര്‍ന്ന് വിതരണ കമ്പനിയായ ഡിസ്‌കോം, മുനേന്ദ്രയുടെ മില്ലും മോട്ടോര്‍സൈക്കിളും കണ്ടുകെട്ടിയതായി ബന്ധുക്കള്‍ ആരോപിച്ചു.

‘വന്‍കിട രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതി നടത്തുമ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ല. അവര്‍ക്ക് യഥേഷ്ടം വായ്പ ലഭിക്കുന്നു. തിരിച്ചടവ് നടത്തിയില്ലെങ്കില്‍ എഴുതി തള്ളുന്നു. എന്നാല്‍ പാവപ്പെട്ടവന്‍ എടുത്ത വായ്പയ്ക്ക് തിരിച്ചടവ് മുടങ്ങിയാല്‍ എന്താണ് പ്രശ്നമെന്ന് പോലും സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. പകരം അവനെ പൊതുമധ്യത്തിലിട്ട് അപമാനിക്കുന്നു’ കര്‍ഷകന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണ് മരിച്ച മുനേന്ദ്രയ്ക്ക് ഉള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top