മരിക്കാനായി പുഴയില്‍ ചാടിയപ്പോള്‍ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചു; പിറ്റേന്ന് തൂങ്ങിമരിച്ചു

മലപ്പുറം: മരിക്കാനായി പുഴയില്‍ ചാടിയപ്പോള്‍ ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചയാള്‍ പിറ്റേന്ന് രാവിലെ തൂങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി ചീരക്കുഴി വിണ്ണന്‍ചാത്ത് ജയന്‍(40)ആണ് ആത്മഹത്യ ചെയ്തത്. തെങ്ങുകയറ്റത്തൊഴിലാളിയാണ് ഇയാള്‍.

തിങ്കളാഴ്ച ഉച്ചയ്ക്ക് കുറ്റിപ്പുറം പാലത്തിനു മുകളില്‍നിന്ന് പുഴയില്‍ച്ചാടിയെങ്കിലും ജയനെ മിനിപമ്പയിലെ ലൈഫ് ഗാര്‍ഡ് രക്ഷിക്കുകയായിരുന്നു.ലൈഫ് ഗാര്‍ഡുമാരായ ഇബ്രാഹിമും ഹരിദാസും എന്തോ വീഴുന്ന ശബ്ദംകേട്ട് നോക്കിയപ്പോഴാണ് ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. അവസരോചിതമായി ഇടപെട്ട ഇരുവരും വെള്ളത്തില്‍ മുങ്ങിപ്പോയ ജയനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.

ശേഷം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, വീട്ടിലെത്തിയ ജയന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. പിന്നീടാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജയന്‍ മുമ്പ് രണ്ടുതവണ ആത്മഹത്യക്ക് ശ്രമിച്ചിരുന്നെങ്കിലും മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നു.

Top