ഭക്തരുടെ അക്രമം: വിദേശ പത്രത്തിന്റെ വനിതാറിപ്പോര്‍ട്ടര്‍ മലകയറാതെ മടങ്ങി

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനായി എത്തിയ വനിതാ റിപ്പോര്‍ട്ടര്‍ക്കും സംഘത്തിനും നേരെ ശബരിമല സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അമേരിക്കയിലെ പത്രമായ ന്യൂയോര്‍ക്ക് ടൈംസിന്റെ ഡല്‍ഹി ബ്യൂറോ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജാണ് ശബരിമലയില്‍ എത്തിയത്. സന്നിധാനത്ത് കയറിയ സുഹാസിനി രാജിനെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് അവരെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു.

അന്‍പതോളം വരുന്ന പൊലീസുകാരുടെ സംരക്ഷണത്തിലാണ് സുഹാസിനിയും സംഘവും രാവിലെ എട്ട് മണിയോടെ പമ്പയില്‍ നിന്ന് കാനനപാതയിലൂടെ് സന്നിധാനത്തേക്ക് പോയത്. മരക്കൂട്ടത്ത് വച്ച് ശരണം വിളിച്ചെത്തിയ പ്രതിഷേധക്കാര്‍ സുഹാസിനിയെ വളയുകയും തിരിച്ചു പോകണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെ മോശം ഭാഷ ഉപയോഗിച്ച് സുഹാസിനിയെ അധിക്ഷേപിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ സുഹാസിനിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. അധിക്ഷേപവും അസഭ്യവര്‍ഷവും തുടര്‍ന്നതോടെ സുഹാസിനി തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Top