ഇത് ഭ്രാന്താലയമോ ?അബ്രാഹ്മണൻ പൂജിക്കാൻ വന്നാൽ വെട്ടിക്കൊല്ലുമെന്ന് !

ആലപ്പുഴ: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ പൂജ ചെയ്യാന്‍ വന്നാല്‍ വെട്ടിക്കൊല്ലുമെന്ന് യോഗക്ഷേമസഭാ നേതാവും ദേവസ്വംബോര്‍ഡ് ശാന്തിക്കാരനുമായ നാരായണ ശര്‍മ്മ അബ്രാഹ്മണശാന്തി എസ്. സുധികുമാറിന് വധഭീഷണി.

ഇന്നലെ ഉച്ചയ്ക്ക് 12ന് കായംകുളം ഒന്നാംകുറ്റി പാലാഴി വീട്ടിലെത്തിയായിരുന്നു ഭീഷണി. ഈ സമയം സുധികുമാര്‍ വീട്ടിലുണ്ടായിരുന്നില്ല. വീട്ടില്‍ ഭാര്യ സുബിമോളും രണ്ടു മക്കളും സുധികുമാറിന്റെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്.

” ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കാല്‍ കുത്തിയാല്‍ നിന്റെ ഭര്‍ത്താവിനെ വെട്ടിക്കൊല്ലും. ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി ദേവിയെ പൂജിക്കാമെന്ന് ഒരു ഈഴവനും കരുതേണ്ട. അതൊക്കെ ബ്രാഹ്മണര്‍ ചെയ്‌തോളും. മറിച്ചാണെങ്കില്‍ ജീവനോടെ കത്തിക്കാനും മടിക്കില്ല. ” ഇങ്ങനെയായിരുന്നു ഭീഷണി.

കാറിലെത്തിയ നാരായണ ശര്‍മ്മ സുധികുമാറിന്റെ വീടിനു മുന്നില്‍ വന്ന് അസഭ്യവര്‍ഷം നടത്തുകയായിരുന്നു. സുബിമോളും പിതാവും കാര്യം അന്വേഷിച്ചെങ്കിലും അസഭ്യവര്‍ഷം തുടര്‍ന്നു. ക്ഷേത്രത്തില്‍ കയറിയാല്‍ വെട്ടിക്കൊല്ലുമെന്ന് പലതവണ ആവര്‍ത്തിച്ചു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. ഇതുകണ്ട നാരായണശര്‍മ്മ കാറില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് സുധികുമാറും ഭാര്യയും കായംകുളം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി.

ദേവസ്വം ബോര്‍ഡിന്റെ കായംകുളം പത്തിയൂര്‍ ദുര്‍ഗാക്ഷേത്രത്തിലെ മുന്‍ ശാന്തിക്കാരനാണ് നാരായണശര്‍മ്മ. ബര്‍മുഡ ധരിച്ച് ക്ഷേത്രനട തുറന്ന സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വൈകിട്ട് ആറരയോടെയാണ് ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ കീഴ്ശാന്തിയായി സുധികുമാര്‍ ചുമതലയേറ്റത്. ഉച്ചയ്ക്ക് ശേഷമാണ് ജോലിയില്‍ പ്രവേശിക്കാനുള്ള ഉത്തരവ് ലഭിച്ചത്. ക്ഷേത്രത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

‘ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിയമനം ലഭിച്ചത് മുതല്‍ ഫോണിലും നേരിട്ടും ഭീഷണിപ്പെടുത്തല്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പട്ടാപ്പകല്‍ വീട്ടിലെത്തി പരസ്യമായി കൊല്ലുമെന്ന് പറയുന്നത് ആദ്യമാണ്. കീഴ്ശാന്തിയായി നിയമിച്ചത് ദേവസ്വം ബോര്‍ഡാണ്. എന്തുവില കൊടുത്തും ഏല്പിച്ച ജോലി ചെയ്യും.’ സുധികുമാര്‍ പറഞ്ഞു.

Top