ഗ്രൂപ്പ് മാനേജര്‍മാരുടെ ആക്രമണം മൂലമാണ് രാജി വച്ചതെന്ന് വി.എം സുധീരന്‍

sudheeran

തിരുവനന്തപുരം : ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചതെന്ന് വിഎം സുധീരന്‍.

ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താന്നെന്നും സുധീരന്‍ പറഞ്ഞു.

സംഘടനാ പ്രവര്‍ത്തനം നേരെചൊവ്വെ കൊണ്ടു പോകാന്‍ ഗ്രൂപ്പ് നേതാക്കള്‍ തടസ്സമായിരുന്നു. സംഘടനാ സംവിധാനം മുന്നോട്ട് കൊണ്ടുപോയി പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രാജിവക്കുകയായിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.

കെപിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോള്‍ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഗ്രൂപ്പ് നേതാക്കന്മാര്‍ അവരുടെ താത്പര്യക്കാരുടെ നിലനില്‍പ്പ് മാത്രം ലക്ഷ്യംവച്ച്‌ പ്രവര്‍ത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെ വന്നത്. തൃശൂര്‍ പോലുള്ള ജില്ലകളില്‍ താഴെ തട്ടില്‍ മികച്ച രീതിയില്‍ ബൂത്ത് കമ്മിറ്റികള്‍ സജ്ജീകരിച്ചു വരികയായിരുന്നു. ഇതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് സ്ഥാനമില്ലാത്ത സാഹചര്യം വന്നു. പിന്നാലെയാണ് അവര്‍ തനിക്കെതിരേ തിരിഞ്ഞതെന്നും പലയിടത്തും ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിച്ചതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

കെപിസിസി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

ഇതിനിടെ ഇന്ന് നടന്ന കെപിസിസി നേതൃയോഗം മുതിര്‍ന്ന നേതാക്കള്‍ തമ്മിലുള്ള കനത്ത വാക്‌പോരിനും സാക്ഷ്യം വഹിച്ചു. കെപിസിസി അധ്യക്ഷന്‍ എംഎം ഹസനും രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.

രാജ്‌മോഹന്‍ ഉണ്ണിത്താനെ പാര്‍ട്ടി വക്തവാക്കിയത് ശരിയായില്ലെന്ന് ഹസന്‍ തുറന്നടിച്ചു. എന്നാല്‍ തന്നെ പാര്‍ട്ടി വക്താവാക്കിയത് ഹസ്സനല്ലെന്നും ഹൈക്കമാന്റാണെന്നും ഉണ്ണിത്താന്‍ അറിയിച്ചു. പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് കെ മുരളീധരനും ആവശ്യപ്പെട്ടു

Top