‘സുധാകരന്റെ രാജികത്ത് പച്ചക്കള്ളം’; സര്‍ക്കാരിനെ രക്ഷിക്കാനുള്ള തന്ത്രമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രാജി സന്നദ്ധത അറിയിച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തെറ്റായ വാര്‍ത്തകള്‍ പടച്ചുവിട്ട് കോണ്‍ഗ്രസിനെ കുഴപ്പത്തിലാക്കാന്‍ ശ്രമിക്കുകയാണ്. പ്രതിരോധത്തിലായിരിക്കുന്ന സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇറക്കിയിരിക്കുന്ന വാര്‍ത്തയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.

സുധാകരന് നാക്കുപിഴയാണ് സംഭവിച്ചത്. കോണ്‍ഗ്രസില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. സുധാകരന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചു. എല്ലാക്കാലത്തും മതേതര നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് സുധാകരന്‍. അദ്ദേഹം കത്തെഴുതി എന്നത് പച്ചക്കള്ളമാണ്. കോണ്‍ഗ്രസില്‍ പ്രശ്‌നമെന്നത് തെറ്റായ വാര്‍ത്തയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തലയും രംഗത്തെത്തി. സുധാകരന്‍ തികഞ്ഞ മതേതര വാദിയാണെന്നും അതിന് സിപിഐഎമ്മിന്റെയും ബിജെപിയുടെയും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് പറഞ്ഞ് സുധാകരന്‍ കത്തെഴുതിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top