‘വിവാദ പരാമർശത്തിൽ സുധാകരൻ ഖേദം പ്രകടിപ്പിച്ചു’; ആ അധ്യായം അവസാനിച്ചുവെന്നും കെ.സി വേണുഗോപാൽ

ന്യൂഡൽഹി: വിവാദപ്രസ്താവനകളിൽ കെ. സുധാകരൻ ഖേദം പ്രകടിപ്പിച്ചെന്നും അതോടെ ആ അധ്യായം അവസാനിച്ചെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. പരസ്യമായി അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. പറഞ്ഞത് വാക്കുപിഴയാണെന്നും വേണുഗോപാല്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

നെഹ്‌റുവിന്റെ വിശാലമായ ജനാധിപത്യ വീക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ പറ്റിയ വാക്കുപിഴയാണ്. ആർ.എസ്.എസിനോട് സന്ധിചെയ്യാത്ത ഒരേയൊരു പാർട്ടിയേ ദേശീയതലത്തിലുള്ളൂ. അത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. ആർ.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് കോൺഗ്രസ് എന്നും എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

”സുധാകരന്‍റെ പ്രസ്താവനയില്‍ ലീഗിന് ആശയക്കുഴപ്പം ഉണ്ടായതിൽ അവരെ കുറ്റപ്പെടുത്താനാകില്ല. സുധാകരനെതിരെ എം.പിമാർ ദേശീയ നേതൃത്വത്തിന് കത്തയച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.”

ആര്‍.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തെന്നു പറഞ്ഞത് സുധാകരന്‍ സംഘടനാ കോൺഗ്രസിലുള്ളപ്പോൾ നടന്ന കാര്യമാണ്. 50 കൊല്ലം മുമ്പുള്ള കാര്യമാണത്. അദ്ദേഹം വേറൊരു പാർട്ടിയിലുള്ളപ്പോൾ നടത്തിയ കാര്യത്തെ കോൺഗ്രസുമായി കൂട്ടിച്ചേർക്കുന്നതെന്തിനാണ്? ആ കാലത്തെ അനുഭവം സ്മരിക്കുമ്പോൾ പറഞ്ഞതാണ്. ഇതൊക്കെ പറയുന്ന സി.പി.എം വാജ്‌പേയി, അദ്വാനി എന്നിവരെ അത്താഴ വിരുന്ന് ഊട്ടിയിട്ടുണ്ടെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

Top