സുധാകരന്‍ തന്റെ മക്കളെ തട്ടികൊണ്ടു പോകാന്‍ പദ്ധതിയിട്ടു; മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ തന്നെ ഒരു വിശ്വസ്തനാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം അറിയിച്ചു.

ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്നകാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയെന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസ്താവനയോട് പിണറായി വിജയന്‍ പ്രതികരിച്ചത്. അങ്ങനെ പല മോഹങ്ങളും സുധാകരന് ഉണ്ടായിട്ടുണ്ട്. തന്നെ ചവിട്ടി വീഴ്ത്തുന്നത് കെ.സുധാകരന്‍ സ്വപ്നം കണ്ടിട്ടുണ്ടാകും, അങ്ങനെ മോഹിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് യഥാര്‍ഥത്തില്‍ നടന്നിട്ടില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.

‘അദ്ദേഹത്തിന് അങ്ങനെ ഒരു മോഹമുണ്ടായിട്ടുണ്ടാകും, പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചാലല്ലേ അത് സംഭവിച്ചതായി പറയാന്‍ പറ്റുക. എന്നോട് അദ്ദേഹത്തിന് വിരോധപരമായ സമീപനമൊക്കെ ഉണ്ടായിട്ടുണ്ടാകാം. അന്ന് ഇന്നത്തെ സുധാകരനല്ലല്ലൊ. വിദ്യാര്‍ത്ഥിയായിട്ടുളള സുധാകരനല്ലേ. അതിന്റെ ഭാഗമായി ചിലപ്പൊ എന്നെ കിട്ടിയാല്‍ തല്ലാമെന്നും വേണമെങ്കില്‍ ഒന്ന് ചവിട്ടി വീഴ്ത്താമെന്നുമൊക്കെ മനസില്‍ കണ്ടിട്ടുണ്ടാകും.

എന്റെ ശരീരത്തിനടുത്തേക്ക് വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വലിയ നിരതന്നെ ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ ആരും എത്തിയിട്ടില്ല. പൊലീസുകാര്‍ ചെയ്തത് മാത്രമേയുളളു. സുധാകരനേക്കാള്‍ തടിമിടുക്കുളളവര്‍ അവിടെ ഉണ്ടായിരുന്നു. അവര്‍ക്കിടയിലൂടെ തന്നെയാണ് താന്‍ പ്രവര്‍ത്തിച്ച് വന്നതെന്നും’ പിണറായി പ്രതികരിച്ചു. എങ്ങനെയാണ് സുധാകരന് ഇത്രയും പൊങ്ങച്ചം പറയാന്‍ പറ്റുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. ഏകദേശം 20 മിനിറ്റോളം എടുത്താണ് പിണറായി വിജയന്‍ തനിക്കെതിരെ സുധാകരന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്.

Top