‘ഇ.പി ജയരാജനെ സുധാകരൻ ആക്രമിച്ചു’; ഉടൻ വാദംകേൾക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ട്രെയിനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ. സുധാകരന്റെ ഹരജിയിലാണ് ഉടൻ വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സുധാകരൻ പുതിയ ഹരജി നൽകിയിരുന്നു.

1995ൽ ഇ.പി ജയരാജനെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്. കേസ് നടപടികൾ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകുയം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

2016ൽ കേസിലെ വിചാരണാ നടപടികൾ കോടതി സ്‌റ്റേ ചെയ്തിരുന്നു. എന്നാൽ, അടിയന്തരമായി വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ മാസം 25ന് കേസിൽ അന്തിമവാദം കേൾക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.

Top