28ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുക സുഡാനിയന്‍ സിനിമ ഗുഡ്‌ബൈ ജൂലിയ

28ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കുക സുഡാനിയന്‍ സിനിമ ഗുഡ്‌ബൈ ജൂലിയ. നാവാഗത ചലച്ചിത്രകാരന്‍ മുഹമ്മദ് കൊര്‍ദോഫാനിയുടെ ചിത്രമാണ് ഗുഡ്‌ബൈ ജൂലിയ. ഡിസംബര്‍ എട്ടിന് മേളയുടെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയില്‍ ആയിരിക്കും ചിത്രത്തിന്റെ പ്രദര്‍ശനം.

തന്റെ ആദ്യ ചിത്രമായിരുന്നിട്ടുകൂടി കൊര്‍ദോഫാനിയുടെ സംവിധാനമികവിലൂടെ യുദ്ധഭൂമികയില്‍ മനുഷ്യര്‍ നേരിടുന്ന പല പ്രശ്‌നങ്ങളെയും തിരശീലയിലെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം തന്നെ സുഡാനിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും ഈ ചിത്രം ശ്രമിച്ചിട്ടുണ്ട്. കാന്‍ ചലച്ചിത്ര മേളയില്‍ ഫ്രീഡം അവാര്‍ഡ് നേടിയ ഈ ചിത്രം സുഡാന്റെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയുമായിരുന്നു.സുഡാനീസ് ചലച്ചിത്ര നിര്‍മ്മാതാവ് മുഹമ്മദ് കോര്‍ഡോഫാനി ഏവിയേഷന്‍ എഞ്ചിനീയറായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചയാളാണ്. ഇപ്പോള്‍ ബഹ്റൈനില്‍ ആണ് താമസം. 2015-ലെ ആദ്യ ഷോര്‍ട്ട് ഫിലിമായ ഗോണ്‍ ഫോര്‍ ഗോള്‍ഡിന്, കലയ്ക്കുള്ള സുഡാനീസ് തഹര്‍ഖ ഇന്റര്‍നാഷണല്‍ ഓടെ അദ്ദേഹം ഏറെ പ്രശസ്തി നേടിയിരുന്നു.

സുഡാനില്‍ നിന്ന് കാന്‍ ചലച്ചിത്ര മേളയിലേയ്ക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഗുഡ്‌ബൈ ജൂലിയ. 2011 ലെ സുഡാന്‍ വിഭജനസമയത്ത് അവിടെ നിലനിന്നിരുന്ന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ അടിസ്ഥാനപ്രമേയമാക്കി നിര്‍മിക്കപ്പെട്ടതാണ് ഈ ചിത്രം. വടക്കന്‍ , തെക്കന്‍ സുഡാനീസ് കമ്മ്യൂണിറ്റികള്‍ തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തെയും വ്യത്യാസങ്ങളെയും പ്രതിനിധീകരിക്കുന്ന രണ്ട് സ്ത്രീകളുടെ കഥയാണ് ഗുഡ്‌ബൈ ജൂലിയ പറയുന്നത്. സുഡാനിലെ രണ്ടു വൈവിധ്യമാര്‍ന്ന പ്രവിശ്യകളില്‍ നിന്നുള്ള രണ്ടു സ്ത്രീകള്‍, അവരുടെ ജീവിതങ്ങള്‍ എങ്ങനെ ഇഴചേര്‍ന്നു കിടക്കുന്നു എന്നും ഈ ചിത്രം വരച്ചുകാട്ടുന്നു.

 

Top