സുചിത്രയുടെ മരണം; ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തു. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉത്തമന്‍, സുലോചന എന്നിവരെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

ജൂണ്‍ 22നാണ് സുചിത്രയെ ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം നടക്കുമ്പോള്‍ ഉത്തമനും സുലോചനയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മാര്‍ച്ച് 21നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം. സൈനികനായ വിഷ്ണു മേയില്‍ ജോലി സ്ഥലമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങിയിരുന്നു.

 

Top