SUBHANI STATEMENT

കൊച്ചി : ഐഎസിനുവേണ്ടി യുദ്ധം ചെയ്തിട്ടുണ്ടെന്ന് എന്‍ഐഎയുടെ പിടിയിലായ സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍. ഇറാഖിലും സിറിയയിലും അഞ്ചുമാസം താമസിച്ചെന്നും പോരാട്ടങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും സുബ്ഹാനി എന്‍ഐഎയ്ക്ക് മൊഴി നല്‍കി.

ഐഎസിനായി യുദ്ധം ചെയ്യാന്‍ മൊസൂളിലേക്കാണ് സുബ്ഹാനിയെ നിയോഗിച്ചിരുന്നത്.സുഹൃത്തിനു പരുക്കേറ്റതിനെത്തുടര്‍ന്നാണ് തിരികെ വന്നത്.

ഐഎസ് ബന്ധമാരോപിച്ച് കോയമ്പത്തൂരില്‍ നിന്നാണ് സുബ്ഹാനിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

ഹാജി മൊയ്തീന്‍, അബുമീര്‍ എന്നീ പേരുകളിലും സുബ്ഹാനി അറിയപ്പെട്ടിരുന്നു. തമിഴ്‌നാട് സ്വദേശിയായ സുബ്ഹാനി ഏറെ നാളായി തൊടുപുഴയിലാണ് താമസം.

രാജ്യത്ത് ഭീകരാക്രമണത്തിനു തയാറെടുക്കുകയായിരുന്ന ഐഎസ് ബന്ധമുള്ള ആറു യുവാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംഘം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തിരുന്നു.

മാസങ്ങളായി നിരീക്ഷണത്തിലുള്ള സംഘത്തെ മൂന്നാം തീയതി കണ്ണൂരില്‍ പാനൂരിനു സമീപം പെരിങ്ങത്തൂര്‍ കനകമലയില്‍ യോഗം ചേരുന്നതിനിടെ എന്‍ഐഎ പിടികൂടിയിരുന്നു. ഇങ്ങനെ പിടികൂടിയവരില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സുബ്ഹിയെ പിടികൂടിയത്.

ആയുധങ്ങള്‍ ശേഖരിച്ചും മറ്റും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കൊരുങ്ങുന്നുവെന്ന വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടിയെന്ന് എന്‍ഐഎ അറിയിച്ചിരുന്നു. കേരള, ഡല്‍ഹി, തെലങ്കാന പൊലീസിന്റെ സഹകരണത്തോടെയായിരുന്നു നടപടികള്‍.

ഐഎസിന്റെ കേരളഘടകമായി പ്രവര്‍ത്തിച്ചിരുന്ന അന്‍സാറുല്‍ ഖിലാഫയിലെ പ്രമുഖരാണ് ഇവരെന്നുള്ളതിന്റെ തെളിവുകള്‍ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പ്രചാരണ വീഡിയോയും ഫെയ്‌സ്ബുക്കിലെയും ചാറ്റ് ഗ്രൂപ്പായ ടെലിഗ്രാമിലെയും കുറിപ്പുകളും എന്‍ഐഎയ്ക്കു ലഭിച്ചു.

ഐഎസിനായി യുദ്ധം ചെയ്തതിന് ഇന്ത്യയില്‍ പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സുബ്ഹാനി.

.

Top