സുബൈര്‍ വധക്കേസ്; പ്രതികളെ റിമാന്‍ഡ് ചെയ്തു, സഞ്ജിത്തിന്റെ കൊലപാതകത്തിലെ പ്രതികാരം തീര്‍ത്തതെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു. രമേശ്, അറുമുഖൻ, ശരവണൻ എന്നിവരെ ചിറ്റൂർ സബ് ജയിലലടയ്ക്കും. ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ പ്രതികാരം തീർക്കുകയായിരുന്നെന്നാണ് റിമാൻഡ് റിപ്പോർട്ട്. രമേശിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.

മണ്ണുക്കാട് കോഴയാറിൽ ചെൡയിൽ പൂഴ്ത്തിവച്ച നിലയിൽ സുബൈറിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധങ്ങൾ ഇന്നലെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആറിൽ പൂഴ്ത്തിവച്ച നിലയിൽ നാല് വടിവാളുകളാണ് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ നാല് വടിവാളുകളും പ്രതികൾ പൊലീസിന് കാണിച്ചുകൊടുക്കുകയായിരുന്നു.

സുബൈർ വധക്കേസിൽ കൂടുതൽ സി സി ടി വി ദൃശ്യങ്ങളും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്. പ്രതികൾ കാർ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. കഞ്ചിക്കോട്ട് കാർ ഉപേക്ഷിച്ച പ്രതികൾ തോട് മുറിച്ചാണ് കടന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രതികളിലൊരാളായ രമേശ് വാടകയ്‌ക്കെടുത്ത കാറിലാണ് സംഭവ സ്ഥലത്തുനിന്ന് പ്രതികൾ രക്ഷപ്പെട്ടത്. നേരത്തെ കൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ ഉപയോഗിച്ചാണ് പ്രതികൾ സുബൈറിനെ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രമേശ് വാടകയ്‌ക്കെടുത്ത കാറിൽ രക്ഷപ്പെടുകയായിരുന്നു. ഈ കാറാണ് പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. കാർ വഴിയിൽ ഉപേക്ഷിച്ച ശേഷം ദേശീയപാതക്കരികിൽ കൂടി മൂന്നുപേർ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Top