മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ല; തിരുവനന്തപുരത്ത് പെരുമഴയത്ത് കുട്ടികളെ മഴ നനയിച്ച് ഉപജില്ലാ സ്‌കൂള്‍ മീറ്റ്

തിരുവനന്തപുരം: തലസ്ഥാനത്ത് പെരുമഴയത്ത് ഉപജില്ലാ സ്‌കൂള്‍ മീറ്റ്. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തില്‍ കുട്ടികളെ മഴ നനയിച്ച് സ്‌കൂള്‍ മീറ്റ് നടത്തുന്നു. കിളിമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ മീറ്റാണ് പെരുമഴയത്തും തുടരുന്നത്. കാട്ടാക്കട സബ്ജില്ലാ സ്‌കൂള്‍ മീറ്റിലും സമാന സ്ഥിതിയാണ്. ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടും മത്സരം മാറ്റിവയ്ക്കാതെ അധികൃതര്‍. ഇന്നത്തെ മത്സരം മാറ്റിവെച്ചാല്‍ ഗ്രൗണ്ട് കിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

ഓട്ടമത്സരത്തിലടക്കം പങ്കെടുത്ത കുട്ടികള്‍ വെള്ളം നിറഞ്ഞ ട്രാക്കിലൂടെ നനഞ്ഞ് കുതിര്‍ന്നാണ് ഓടിയത്. 200 ലധികം കുട്ടികളാണ് അത്‌ലറ്റിക് മീറ്റിനെത്തിയത്. ഒന്നൊഴിയാതെ എല്ലാവരും മഴയത്ത് നനഞ്ഞു. നല്ല തണുപ്പും കുട്ടികള്‍ക്ക് അനുഭവപ്പെട്ടു. കനത്ത മഴ രാവിലെ മുതല്‍ പെയ്തിട്ടും കുട്ടികള്‍ നനഞ്ഞ് വിറച്ച് നില്‍ക്കുന്നത് കണ്ടിട്ടും മത്സരം മാറ്റിവെക്കാന്‍ തയ്യാറായില്ല.

തിരുവനന്തപുരം ജില്ലയില്‍. ഓറഞ്ച് അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെല്ലാം കാട്ടാക്കടയില്‍ മഴയത്താണ് നില്‍ക്കുന്നത്. രാവിലെ മുതല്‍ 400 മീറ്റര്‍, 1500 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ മത്സരങ്ങളെല്ലാം മഴയത്താണ് നടത്തിയത്. നനഞ്ഞ് വിറച്ച് നില്‍ക്കുന്ന കുട്ടികളെ കൊണ്ട് വീണ്ടും വീണ്ടും മത്സരം നടത്തുകയാണ്. ഇന്നും നാളെയുമായാണ് അത്‌ലറ്റിക് മീറ്റ് നടക്കുന്നത്.

Top