പൃഥ്വിരാജ്–ഷാജി കൈലാസ് ചിത്രം ‘കടുവ’ യുടെ റിലീസ് സബ് കോടതി തടഞ്ഞു

പൃഥ്വിരാജ്–ഷാജി കൈലാസ് ചിത്രം ‘കടുവ’ സിനിമയുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നത് വരെ കടുവ സിനിമ പ്രദർശിപ്പിക്കുന്നത് കോടതി വിലക്കി. ജില്ലാ സബ് കോടതിയുടേതാണ് ഉത്തരവ്.

സിനിമയിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ തന്‍റെ ജീവചരിത്രമാണെന്നും തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുള്ളതിനാൽ അത് പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. സിനിമയ്ക്കാധാരമായ ജിനു വി. എബ്രഹാമിന്‍റെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കിയിട്ടുണ്ട്.

ഹർജി തീർപ്പാക്കും വരെ ‘കടുവ’ സിനിമ മുഴുവനായോ ഭാഗികമായോ പ്രദർശിപ്പിക്കുന്നതും തിരക്കഥ പ്രസിദ്ധീകരിക്കുന്നതും കോടതി വിലക്കി. സമൂഹമാധ്യമങ്ങളിലും ഒടിടിയിലും ‘കടുവ’ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. കേസ് വീണ്ടും ഈ മാസം 14 നു പരിഗണിക്കും.

ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്‌‌ഷന്‍സും സംയുക്തമായി നിർമിക്കുന്ന ചിത്രം ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് സിനിമ കൂടിയാണ്. എട്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. ‘മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ആദം സിനിമയുടെ സംവിധായകനുമാണ് സിനിമയുടെ തിരക്കഥ എഴുതിയ ജിനു എബ്രഹാം.

Top