വാക്‌സീന്‍ എടുത്താലും ക്രമേണ ആന്റിബോഡി കുറയുന്നതായി പഠനം

ന്യൂഡല്‍ഹി: ഫൈസര്‍, അസ്ട്രസെനെക്ക വാക്‌സിനുകളുടെ രണ്ട് ഡോസ് എടുത്തവരില്‍ മൂന്ന് മാസത്തിന് ശേഷം ആന്റിബോഡി കുറയുന്നുവെന്ന് പുതിയ പഠനം. രണ്ട് ഡോസുകളും സ്വീകരിച്ച് ആറ് ആഴ്ചയ്ക്കു ശേഷം ഇവ നല്‍കുന്ന പ്രതിരോധത്തില്‍ കുറവു വന്നു തുടങ്ങുമെന്നു വ്യക്തമാക്കി ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ പഠനം. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 18 വയസിന് മുകളില്‍ പ്രായമുള്ള 600 പേരിലാണ് പഠനം നടത്തിയത്.

പത്ത് ആഴ്ചയ്ക്കുള്ളില്‍ അമ്പത് ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതു തുടര്‍ന്നാല്‍ വാക്‌സീന്‍ ഉറപ്പു നല്‍കുന്ന പ്രതിരോധശേഷി സംശയത്തിലാകുമെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവയ്ക്കുന്നത്. പ്രത്യേകിച്ചും പുതിയ കോവിഡ് വകഭേദങ്ങള്‍ക്കെതിരെയുളള ഫലപ്രാപ്തിയുടെ കാര്യത്തില്‍. എങ്കിലും വൈറസ് ബാധ കടുക്കുന്നതു തടയാന്‍ ഇരു വാക്‌സീനുകള്‍ക്കും കഴിയുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്.

പ്രതിരോധ ശേഷി മെച്ചപ്പെടുത്താനുള്ള ബൂസ്റ്റര്‍ ഡോസ് ആവശ്യമാണെന്ന നിഗമനത്തിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്. 70 വയസ്സു കഴിഞ്ഞവര്‍ക്കും കോവിഡ് പിടിപെടാന്‍ ഏറെ സാധ്യതയുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസില്‍ മുന്‍ഗണന നല്‍കണമെന്നും  പഠനത്തിലൂടെ ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു.

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (യുസിഎല്‍) ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ആന്റിബോഡിയുടെ അളവ് ഈ നിരക്കില്‍ കുറയുന്നുവെങ്കില്‍ വാക്‌സിനുകളുടെ സംരക്ഷണ ഫലങ്ങളും കുറഞ്ഞു തുടങ്ങുമോ എന്ന ആശങ്കയുണ്ടെന്നും യുസിഎല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഇന്‍ഫോര്‍മാറ്റിക്‌സിലെ ഗവേഷക മധുമിത ശ്രോത്രി പറഞ്ഞു.

Top